Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 21.54 ശതമാനമായി ഉയർന്നു

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ പരിശോധന നടത്തുന്നു. 

റിയാദ്- സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 21.54 ശതമാനമായി ഉയർന്നതായി ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സൗദിവൽക്കരണം 20.4 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 20.9 ശതമാനവും ഈ വർഷം ആദ്യ പാദത്തിൽ 20.37 ശതമാനവും രണ്ടാം പാദത്തിൽ 20.16 ശതമാനവും ആയിരുന്നു സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം. 


സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഏറ്റവും കൂടുതൽ കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ സൗദിവൽക്കരണം 25.2 ശതമാനമാണ്. ഏറ്റവും കുറവ് സൗദിവൽക്കരണം അൽജൗഫിലാണ്. ഇവിടെ 13.6 ശതമാനം മാത്രമാണ് സൗദിവൽക്കരണം. ഏറ്റവും കൂടുതൽ സൗദിവൽക്കരണം പാലിച്ചതിൽ രണ്ടാം സ്ഥാനത്ത് റിയാദ് പ്രവിശ്യയാണ്. ഇവിടെ സൗദിവൽക്കരണം 21.9 ശതമാനമാണ്. മക്ക പ്രവിശ്യയിൽ 21.5 ശതമാനവും മദീന പ്രവിശ്യയിൽ 19.3 ശതമാനവുമാണ് സൗദിവൽക്കരണം. മറ്റു പ്രവിശ്യകളിൽ 17.5 ശതമാനം മുതൽ 13.6 ശതമാനം വരെയാണ് സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം. സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ധന, ഇൻഷുറൻസ് മേഖലയിലാണ്. ഈ മേഖലയിൽ സൗദിവൽക്കരണം 83.5 ശതമാനമാണ്. എന്നാൽ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ ധന, ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നവർ 0.9 ശതമാനം മാത്രമാണ്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 26.87 ശതമാനം പേർ നിർമാണ മേഖലയിലാണ്. ഈ മേഖലയിൽ സൗദിവൽക്കരണം 13.5 ശതമാനം മാത്രമാണ്. 


ഖനന മേഖലയിൽ 63 ശതമാനവും സൗദിയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിൽ 54.3 ശതമാനവും വൈദ്യുതി, ഗ്യാസ് മേഖലയിൽ 50.4 ശതമാനവും ടെലികോം, ഐ.ടി മേഖലയിൽ 49.9 ശതമാനവും വിദ്യാഭ്യാസ മേഖലയിൽ 48.9 ശതമാനവുമായി സൗദിവൽക്കരണം ഉയർന്നിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സപ്പോർട്ട് സർവീസ് മേഖലയിലാണ് സൗദിവൽക്കരണം ഏറ്റവും കുറവ്. ഈ മേഖലയിൽ സ്വദേശിവൽക്കരണം 11.9 ശതമാനം മാത്രമാണ്. കോവിഡ് 19 പ്രതിസന്ധിക്കിടെയും സൗദിയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഉയർന്നതായി മാനവശേഷി, വികസന നിധി കണക്കുകൾ വ്യക്തമാക്കുന്നത് കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച മേഖലകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ നൽകിയ പിന്തുണക്കും സഹായങ്ങൾക്കുമുള്ള മികച്ച സൂചനയാണ്. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ തൊഴിലുകൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൊറോണ പ്രതിസന്ധിക്കിടെ നിരവധി ഉത്തേജക പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

 

Latest News