Sorry, you need to enable JavaScript to visit this website.

പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്ന നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം- സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് ഗവർണർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഭരണഘട നിയമലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യ സ്വഭാവത്തോടെ അയച്ച കത്ത് ചോർന്നെന്നും കുറ്റപ്പെടുത്തി. ഗവർണർ മുഖ്യ മന്ത്രിക്ക്  നൽകിയ മറുപടിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉള്ളത്. 17ന് ചേർന്ന മന്ത്രി സഭാ യോഗമാണ് ജനുവരി എട്ടിന് സഭവിളിക്കാൻ ശുപാർശ ചെയ്തത്. 18ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21ന് ഫയലിൽ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനനുള്ള തീരുമാനം പിൻവലിക്കുന്നതായും 23ന് അടിയന്തിര മായി സഭ ചേരാൻ അനുമതിയും തേടി ഫയലെത്തി. 17നും 21നും ഇടയിലുണ്ടായ അടി യന്തിര സാഹചര്യം എന്താണെന്ന തന്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യ മന്ത്രിയുടെ കത്ത്. 
മന്ത്രിസഭാ ശുപാർശകൾ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പക്ഷെ പ്രത്യേക സഭസമ്മേളനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. പോലീസ് നിയമ ഭേദഗതിയിലും ത്രിതല വാാർഡ് വിഭജന ഓർഡിനൻസിലും വ്യത്യസ്ത നിലപാടുണ്ടായിരുന്നെങ്കിലും സർക്കാർ ആവശ്യത്തിന് വഴങ്ങി ഒപ്പിട്ടു എന്നാൽ ദിവസങ്ങൾക്കുള്ളിൽ രണ്ടും സർക്കാർ പിൻവലിച്ചത് ഗവർണർ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്. തനിക്ക് ഭരണഘടന സംരക്ഷിക്കാനുള്ള ബാാധ്യതയുണ്ട്. മറ്റുള്ളവരുടെ കടമ ചെയ്യുന്നതിനെക്കാൾ നല്ലത് പോരായ്മയോട് കൂടിയാണെങ്കിലും സ്വന്തം ജോലി ചെയ്യുന്നതാണെന്ന ഭഗവത്ഗീതയിലെ ശ്ലോകം കൂടി ഉദ്ധരിച്ചാണ് ഗവർണറുടെ മറുപടി.  
മുഖ്യമന്ത്രിയുടെ കത്തിന് അതീവ രഹസ്യ സ്വഭാവമുണ്ടെന്നും ഗവർണർ തന്നെ വായിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്നലെ അറിയിച്ചു. അത് പ്രകാരം  ഇന്നലെ അയച്ച കത്ത് വായിക്കുമ്പോൾ അതിലെ വിവരങ്ങൾ ചാനലുകളിൽ താൻ കണ്ടെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിലെ അതൃപ്തിയും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൊമ്പ് കോർത്തിരുന്നു. അതേസമയം ഇന്നലെ രാവിലെ കർഷക പ്രക്ഷോഭത്തിൽ സംസാരിച്ച മുഖ്യമന്ത്രി ഗവർണറെ പരസ്യമായി വിമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Latest News