കോഴിക്കോട്- രണ്ട് പതിറ്റാണ്ട് മുമ്പ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ (21) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണം തുടങ്ങി. 1998 നവംബര്‍ 20ന് ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടത്തിയ കേസ് ആത്മഹത്യയെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് എഴുതിത്തള്ളിയിരുന്നു.
കാത്തലിക് ലെയ്‌മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ഡി.ജി.പി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ െ്രെകംബ്രാഞ്ച് ചിലരുടെ മൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും ശരീരത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും സൂചിപ്പിച്ചിരുന്നു. ദുരൂഹത സംശയിച്ച് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി ആത്മഹത്യയെന്ന നിഗമനത്തിലെത്തുകയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും കുടുംബം അന്ന് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ െ്രെകംബ്രാഞ്ചിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന്റെ കണ്ടെത്തലുകള്‍ ശരിവെച്ചതോടെ കേസ് അവസാനിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.