Sorry, you need to enable JavaScript to visit this website.

അഭയ കേസ് വിധി നാളെ; കേരളം കണ്ട ഏറ്റവും വലിയ  കുറ്റാന്വേഷണം, നിയമ പോരാട്ടം

കോട്ടയം - കേരളം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷണത്തിന്റെയും നിയമ പോരാട്ടത്തിന്റെ തീർപ്പ് നാളെ. സിസ്റ്റർ അഭയ കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി 28 വർഷത്തിനുശേഷം കേസിൽ സി.ബി.ഐ പ്രത്യേക കോടതി വിധി പ്രസ്താവത്തിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ സജീവമായ ഇടപെടലിനും വഴിയൊരുക്കിയ കേസിൽ ഒരു പത്രത്തിനെതിരെ കോടതിയലക്ഷ്യ കേസ് വരെ ഫയൽ ചെയ്യുകയുണ്ടായി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരായ കേസിലാണ് നാളെ കോടതി വിധി പറയുക. 

അഭയ കേസിന്റെ നാൾ വഴികൾ:

1992 മാർച്ച് 27: കോട്ടയം ബി.സി.എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്.
1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
1993: ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയിൽ.
1993 മാർച്ച് 29: ഹൈക്കോടതി നിർദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ് പി. തോമസിന് അന്വേഷണച്ചുമതല.
1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സി.ബി.ഐ ജോലി രാജിവെച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സി.ബി.ഐയെ ഏൽപിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസിന്റെ ആരോപണം.
1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സി.ബി.ഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.
1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സി.ബി.ഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സി.ബി.ഐയ്ക്കു വിമർശനം.
1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സി.ബി.ഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശം.
1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സി.ബി.ഐ വാദം.
2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സി.ബി.ഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആന്റണി ടി. മൊറെയ്സിന്റെ നിർദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.
2001 മേയ് 18: അഭയ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സി.ബി.ഐയ്ക്കു ഹൈക്കോടതിയുടെ നിർദേശം.
2001 ഓഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്ത്.
2002 ഏപ്രിൽ രണ്ട്: അഭയ കേസ് സി.ബി.ഐയെക്കൊണ്ടു വീണ്ടും സമ്പൂർണമായി അന്വേഷിപ്പിക്കണമെന്നു കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത.
2005 ഓഗസ്റ്റ് 30: കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സി.ബി.ഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ.
2006 ഓഗസ്റ്റ് 21: അന്വേഷണം അവസാനിപ്പിച്ചു പിൻമാറാൻ സി.ബി.ഐയ്ക്ക് അനുമതി നിഷേധിച്ച് വീണ്ടും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ്. പോലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷണം.
2007 ഏപ്രിൽമേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽനിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പോലീസ് സർജന്റെ റിപ്പോർട്ട്.
2007 മേയ് 22: ഫൊറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കുന്നു.
2008 ഒക്ടോബർ 23: സിസ്റ്റർ അഭയക്കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി
2008 നവംബർ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിൽ പോലീസ് കറ്റഡിയിൽ
2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി പോലീസ് കറ്റഡിയിൽ.
2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയിൽ വിടുന്നു.
2008 നവംബർ 24: സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദിച്ചതായുള്ള ആരോപണം.
2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ  കോടതി തീരുമാനിക്കുന്നു.
2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.
ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയിൽ. സി.ബി.ഐയുടെ വാദങ്ങൾ കേസ് നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റീസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. തിരുവനന്തപുരത്തു നിന്നുള്ള പത്രം വിവാദമായ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോടതിയലക്ഷ്യകേസ്.
2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹേമ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. കോടതിമുമ്പാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സി.ഡികൾ സി.ബി.ഐ. തിരുമറിനടത്തിയവയായിരിക്കാമെന്ന് അവർ നിരീക്ഷിക്കുന്നു. സി.ഡി.കളുടെ മൂലം ഹാജരാക്കാൻ കോടതി ഉത്തരവിടുന്നു. ജസ്റ്റീസ് ഹേമയുടെ ഉത്തരവുകൾ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റീസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേൽനോട്ടമെന്ന് ജസ്റ്റീസ് ബസന്ത് ഉത്തരവിടുന്നു.
എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാൻ അധികാരമുള്ളൂ എന്നും വാദിച്ച്, ജസ്റ്റീസ് ബസന്തിന്റെ ഉത്തരവുകൾ അടുത്ത ദിവസം ജസ്റ്റീസ് ഹേമ തള്ളിക്കളയുന്നു. ജഡ്ജിമാരുടെ പരസ്യമായ തർക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങൾക്കിടയിലും ചർച്ചാവിഷയമാകുന്നു.
കേസിന്റെ മേൽനോട്ടത്തിൽനിന്ന് ജസ്റ്റീസ് ബസന്ത് ഒഴിയുന്നു.
2009 ജനുവരി 14: കേസിന്റെ മേൽനൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കുന്നു. നാർക്കോ സംബന്ധമായ മൂലസി.ഡി.കൾ മുഖ്യ ജുഡീഷ്യൻ മജിസ്ട്രറ്റിനു മുൻപാകെ. 
2009 ഫെബ്രുവരി 20: ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി പുറത്തിറങ്ങുന്നു.
2009 മാർച്ച് 9: നാർക്കോ സി.ഡി.കൾ പരിശോധിക്കാനുള്ള സാങ്കേതിക പ്രശ്‌നം പറഞ്ഞ് അവ തിരികെ അയക്കുന്നു.
2009 മാർച്ച് 12: പ്രതികളുടെ ജാമ്യവ്യവസ്ഥകളിൽ ഹൈക്കോടതി അയവുവരുത്തുന്നു. അതിന്റെ മുമ്പിൽ അഭയകേസ് സംബന്ധമായുണ്ടായിരുന്ന എല്ലാ നടപടികളും ഹൈക്കോടതി അവസാനിപ്പിക്കുന്നു. എറണാകുളം മുഖ്യ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടപടികൾ തുടരുന്നു.
അഭയയുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ ഷെർളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാർക്കോ പരിശോധനക്ക് വിധേയരാക്കാൻ സി.ബി.ഐ. അനുമതി ആവശ്യപ്പെടുന്നു. കോടതി അനുമതി കൊടുക്കുന്നു. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.
2009 മാർച്ച് 23: മുഖപ്രസംഗം സംബന്ധിച്ച് പത്രം നിരുപാധിക ഖേദം രേഖപ്പെടുത്തിയതിനെ തുടർന്ന് പത്രത്തിനെതിരായുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിക്കുന്നു.
2012
കൊലക്കേസിൽ കോട്ടയം ബി.സി.എം കോളേജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകി.

2013
പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി. മൈക്കിൾ നൽകിയ ഹരജിയിയിൽ വാദം കേൾക്കവെ കേസ് തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.
2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ പ്രതികൾ വിടുതൽ ഹരജി നൽകി. കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹരജി നൽകിയത്.
2014 മാർച്ച് 19: അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.ടി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.ബി.ഐ തുടരന്വേഷണം നടത്തുവാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹരജിയിൽ ഹൈക്കോടതി ഉത്തരവ്. 
2015 ജൂൺ 30: അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിആയിരുന്ന കെ. സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ സി.ബി.ഐ തുടരന്വേഷണ റിപ്പോർട്ട് നൽകി.  
2018 ജനുവരി 22: അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജി ജെ. നാസറിന്റെ ഉത്തരവ്.
2019 ഏപ്രിൽ 9: അഭയ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.ടി. മൈക്കിളിനെതിരെ വിചാരണ ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ സി.ബി.ഐ കോടതിക്ക് പ്രതിയാക്കാമെന്ന് ഹൈക്കോടതി ഉത്തരവ് 
2019 ജൂലൈ 15: പ്രതികളുടെ ഹരജി തള്ളി കൊണ്ട് സി.ബി.ഐ കോടതിയിൽ വിചാരണ നേരിടുവാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതികളുടെ ഹരജി സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ഒന്നാം പ്രതി തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും എതിരായ കുറ്റപത്രം തിരുവനന്തപുരം സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജി കെ. സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു.
2019 ആഗസ്റ്റ് 26: സി.ബി.ഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.

Latest News