ഗുവാഹത്തി- ഒരു മുൻ ഇന്ത്യൻ സൈനികൻ കൂടി വിദേശിയാണെന്ന കുറ്റപ്പെടുത്തൽ. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച ഹവിൽദാർ മാഹിറുദ്ദീൻ അഹമ്മദിനോടാണ് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ അസമിലെ ബാർപെട്ടയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണൽ ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹുസൈനാര ബീഗവും സമാനമായ നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയിൽ മറ്റൊരു സൈനികനും ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരനാണെന്ന സംശയത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. ജമ്മുവിലടക്കം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പതിനെട്ട് വർഷത്തിലേറെ സൈനികനായി മാഹിറുദ്ദീൻ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരൻ ജലാലുദ്ദീൻ അഹമ്മദ് അസമിലെ അസിസ്റ്റന്റ് സെഷൻസ് ജഡ്ജാണ്. അഹമ്മദും ഹുസൈനാരയു അസമിലെ ഫോറിനേഴ്‌സ് ട്രിബ്യൂണലിൽ ഇന്ന് ഹാജരായി തങ്ങളുടെ രേഖകൾ സമർപ്പിച്ചു.






