യു.എസ് ചര്‍ച്ചില്‍ കൂട്ടക്കൊല; 26 മരണം

ടെക്‌സസ്- അമേരിക്കയിലെ ടെക്‌സസില്‍ ക്രൈസ്തവ ദേവാലയത്തില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ 26 പേരെ വെടിവെച്ചു കൊലപ്പെടുത്തി. വില്‍സണ്‍ കൗണ്ടിയിലെ സതര്‍ലാന്റ് സ്പ്രിംഗ്‌സ് എന്ന കൊച്ചു പട്ടണത്തിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. തോക്കുധാരിയും കൊല്ലപ്പെട്ടു.  ഞായറാഴ്ച പ്രാദേശിക സമയം പതിനൊന്നരയോടെയാണ് അക്രമി ദേവാലയത്തില്‍ പ്രവേശിച്ചത്. ടെക്‌സസിന്റെ ചരിത്രത്തില്‍ ഇത്രയേറെ പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊല ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് ഗവര്‍ണര്‍ ഗ്രെഗ്  അബോട്ട് പറഞ്ഞു.
മരിച്ചവരില്‍ അഞ്ച് മുതല്‍ 72 വയസ്സുവരെ പ്രായക്കാരുണ്ടെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി റീജ്യണല്‍ ഡയരക്ടര്‍ ഫ്രീമാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 നും 30നുമിടയില്‍ പ്രായം വരുന്ന അക്രമി കറുത്ത വസ്ത്രം ധരിച്ച വെള്ളക്കാരനാണെന്നും മാര്‍ട്ടിന്‍ വിശദീകരിച്ചു. ചര്‍ച്ചിനു പുറത്തുവെച്ചുതന്നെ നിറയൊഴിച്ചുകൊണ്ടാണ് അകത്തേക്കു പ്രവേശിച്ചത്.
ദേവാലയത്തില്‍ പ്രാര്‍ഥനക്കെത്തിയവരില്‍ ഒരാള്‍ അക്രമിയുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരിച്ചു വെടിവെച്ചതോടെ ഇയാള്‍ കാറിലേക്ക് ഓടി രക്ഷപ്പെട്ടു. കാര്‍ മുന്നോട്ടെടുത്തതോടെ ഗുവാഡാലുപ് കൗണ്ടി ലൈനില്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അക്രമി കാറിനകത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. ഇയാള്‍ സ്വയം വെടിവെച്ചു മരിച്ചതാണോ വെടിയേറ്റു മരിച്ചതാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് സുരക്ഷാ മേധാവി മാര്‍ട്ടിന്‍ പറഞ്ഞു.
26 കാരനായ ഡെവിന്‍ പി കെല്ലിയാണ് തോക്കുധാരിയെന്ന് തിരിച്ചറിഞ്ഞതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.സാന്‍അന്റോണിയയില്‍ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമില്ലെന്നാണ് സൂചന. ആക്രമണത്തിനു മുമ്പ് കെല്ലി സമൂഹമാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ കോര്‍ട്ട് മാര്‍ഷല്‍ നേരിട്ടിരുന്നു. അടുത്തിടെ ഒരു തോക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
 
 

Latest News