Sorry, you need to enable JavaScript to visit this website.

ജിസാനിൽ ആശുപത്രിക്കു സമീപം ഷെല്ലാക്രമണം

ഹരഥിനു നേരെ ഹൂത്തി മിലീഷ്യകൾ നടത്തിയ ഷെല്ലാക്രമണത്തിൽ രൂപപ്പെട്ട ഗർത്തങ്ങൾ.

ജിസാൻ - ജിസാൻ പ്രവിശ്യയിൽ യെമൻ അതിർത്തിക്കടുത്ത് ഹരഥ് ജനറൽ ആശുപത്രിക്കു സമീപം ഷെല്ലാക്രമണം. ഹൂത്തി മിലീഷ്യകൾ യെമനിൽ നിന്ന് മൂന്നു ഷെല്ലുകളാണ് ഹരഥിനു നേരെ തൊടുത്തുവിട്ടതെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഗാംദി പറഞ്ഞു. ഷെല്ലുകളിൽ ഒന്ന് ഹരഥ് ജനറൽ ആശുപത്രിയിൽ നിന്ന് 197 മീറ്റർ ദൂരെ ഒഴിഞ്ഞ സ്ഥലത്താണ് പതിച്ചത്. മറ്റു രണ്ടു ഷെല്ലുകളും ഇതേപോലെ ഒഴിഞ്ഞ സ്ഥലങ്ങളിലാണ് പതിച്ചത്. ഷെല്ലാക്രമണങ്ങളിൽ ആർക്കെങ്കിലും പരിക്കോ എടുത്തുപറയത്തക്ക നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും കേണൽ മുഹമ്മദ് അൽഗാംദി പറഞ്ഞു.
ചെങ്കടലിന് തെക്ക് ഹൂത്തി മിലീഷ്യകൾ പാകിയ സമുദ്ര മൈൻ സഖ്യസേന കഴിഞ്ഞ ദിവസം കണ്ടെത്തി തകർത്തിരുന്നു. ഇറാൻ നിർമിത, 'സ്വദഫ്' ഇനത്തിൽ പെട്ട മൈൻ ആണ് കണ്ടെത്തിയതെന്ന് സഖ്യസേന പറഞ്ഞു. ബാബ് അൽമന്ദബ് കടലിടുക്കിൽ സമുദ്ര ഗതാഗത സുരക്ഷക്ക് ഇറാൻ പിന്തുണയോടെ ഹൂത്തികൾ ഭീഷണി സൃഷ്ടിക്കുകയാണ്. ഹൂത്തി മിലീഷ്യകൾ പാകിയ 171 സമുദ്ര മൈനുകൾ സഖ്യസേന ഇതിനകം കണ്ടെത്തി തകർത്തിട്ടുണ്ട്. 
കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ സൻആയിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയിൽ തകർന്നുവീണിരുന്നു. സിവിലിയൻ കേന്ദ്രത്തിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 158 കിലോമീറ്ററിനു ശേഷം യെമനിൽ സഅ്ദയിൽ തന്നെ തകർന്നുവീഴുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. 
 

Latest News