കോട്ടയം - തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുമുന്നണിയിൽ ആകെ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ രണ്ടാമത് എത്തിയതിന് പിന്നാലെ കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് വിട്ടുനൽകില്ലെന്ന് സി.പി.ഐ.
പാല വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി വ്യക്തമാക്കിയതിനു പിന്നാലെയാണ് സി.പി.ഐ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കിയത്. പാല എൻ.സി.പിയുടെ സിറ്റിംഗ് സീറ്റാണെങ്കിൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് എം സിറ്റിംഗ് സിറ്റാണ്. എൻ. ജയരാജ് ഈ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഇടതുമുന്നണിയിൽ സി.പി.ഐയ്ക്കാണ് കാഞ്ഞിരപ്പള്ളി വിട്ടു നൽകുന്നത്. എന്നാൽ കേരള കോൺഗ്രസ് എം മുന്നണിയിലേക്ക് കടന്നുവന്നതോടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പളളി ചോദിക്കുമെന്ന് ഉറപ്പാണ്. എന്നാൽ വിട്ടുനൽകില്ലെന്നാണ് സി.പി.ഐ നിലപാട്. ഇതോടെ എൻ.സി.പിക്ക് പിന്നാലെ സി.പി.ഐയും നിയമസഭാ സീറ്റിനെച്ചൊല്ലി തർക്കത്തിലായി.
സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിന് നൽകില്ലെന്ന് ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുമ്പോൾ സി.പി.ഐയെ പരിഗണിക്കണം. ഒരു ടേം അധ്യക്ഷ പദവിക്ക് അവകാശവാദവും സി.പി.ഐ ഉന്നയിച്ചു. എൻ.സി.പിയുടെ പരാതികൾ ചർച്ച ചെയ്യുമെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പ്രതികരിച്ചു. പാലായിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും പല പഞ്ചായത്തുകളിലും ഭരണം പിടിക്കാനായില്ലെന്നും ശശിധരൻ കുറ്റപ്പെടുത്തി.
കാഞ്ഞിരപ്പള്ളി മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള സീറ്റാണ് എന്നും സി.പി.ഐ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രണ്ടു തവണ വിജയിച്ച സീറ്റാണിത്. അതിനിടെ പാലാ നിയമസഭ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ ഒറ്റക്ക് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് മാണി സി. കാപ്പൻ അറിയിച്ചു. കേരള കോൺഗ്രസ് ജോസ് വിഭാഗവുമായി തുറന്ന പോരിന് ഒരുങ്ങുകയാണ് എൻ.സി.പി. പാലാ വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനുമില്ലെന്ന് വീണ്ടും കാപ്പൻ മുന്നറിയിപ്പ് നൽകികഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എം ഗ്രാമപഞ്ചായത്ത് ഉൾപ്പടെ 404 സീറ്റുകളിലാണ് വിജയിച്ചത്. കേരള കോൺഗ്രസ് എം ആകെ 192 സീറ്റുകൾ നേടി. സി.പി.ഐ 78ഉം ഇതോടെയാണ് ഇടതുഘടകകക്ഷികളിൽ കേരള കോൺഗ്രസ് എം രണ്ടാമത് എത്തിയത്. സി.പി.ഐക്ക് 2015 ഇലക്ഷനേക്കാൾ ഗ്രാമപഞ്ചായത്തുകളിൽ 19 സീറ്റിന്റെ കുറവ് സംഭവിക്കുകയും ചെയ്തു. പാലാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസ്‌വിഭാഗവും. പാലാ വിഷയം ഇടതു മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നല്ല വിജയം കാഴ്ചവെച്ചതോടെ പാലാ സീറ്റ് ഉൾപ്പെടെ ജോസ് ചോദിക്കുമെന്നും മുന്നണി അത് നൽകാൻ തയ്യാറാണെന്നും സൂചനകളുണ്ട്. ഇതാണ് സീറ്റിനെ ചൊല്ലി കാപ്പന്റെ ആവർത്തിച്ചുള്ള പ്രതികരണത്തിന് കാരണം. യു.ഡി.എഫ് വാതിൽ തുറന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ കാപ്പൻ കടുത്ത നിലപാടിന് മടിക്കില്ലെന്ന സൂചന അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും നൽകുന്നു. യു.ഡി.എഫിലേക്ക് പോകുമോയെന്ന ചോദ്യത്തിന് 'വരട്ടെ'യെന്ന് മറുപടി നൽകിയ കാപ്പൻ ഒരു സാഹചര്യത്തിലും പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവർത്തിച്ചു. എൽ.ഡി.എഫ് ജില്ല കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരള കോൺഗ്രസ് മാറ്റിമറിച്ച സാഹചര്യത്തിൽ കാപ്പൻെറ വിമർശനം അതിരുവിട്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ഇടതു മുന്നണിക്ക് ഭൂരിപക്ഷം കുറഞ്ഞെന്നും ജോസ് കെ. മാണിയുടെ അവകാശവാദം ശരിയല്ലെന്നുമുള്ള കാപ്പൻെറ പരസ്യവിമർശനവും ഇടതമുന്നണി നേതൃത്വം ഗൗരവമായി കാണുന്നതായാണ് വിവരം.
ഉപതെരഞ്ഞെടുപ്പിൽ തനിക്ക ്കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്നാണ് കാപ്പന്റെ പ്രധാന ആരോപണം. പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകൾ നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ ഭരണം നേടാനായില്ല.
ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായിൽ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ലെന്നും കണക്ക് സഹിതം കാപ്പൻ വ്യക്തമാക്കി.