Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ എണ്ണ ടാങ്കറിനു നേരെ ആക്രമണം

ജിദ്ദ - ജിദ്ദ തുറമുഖത്തു വെച്ച് എണ്ണ കപ്പലിനു നേരെ ആക്രമണം. സിങ്കപ്പൂർ പതാക വഹിച്ച ബി.ഡബ്ലിയു റൈൻ എണ്ണ ടാങ്കറിനു നേരെ പുറത്തു നിന്നുള്ള ഉറവിടത്തിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് കപ്പൽ ഉടമകളായ ഹഫ്‌നിയ ഷിപ്പിംഗ് കമ്പനി അറിയിച്ചു. ജിദ്ദ തുറമുഖത്ത് ഇന്ധന ലോഡ് ഒഴിവാക്കുന്നതിനിടെയാണ് കപ്പലിനു നേരെ ആക്രമണമുണ്ടായത്. ഇതേ തുടർന്ന് കപ്പലിൽ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായി. ഉടൻ തന്നെ ലോഡ് ഒഴിവാക്കൽ പ്രക്രിയ നിർത്തിവെച്ച് കപ്പൽ ജീവനക്കാർ തീയണച്ചു. ആർക്കും പരിക്കില്ല. ആക്രമണത്തിൽ കപ്പലിന്റെ ബോഡിയിൽ കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 12.40 ന് ആണ് കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അൽഅമൽ അൽസൗദി എന്ന് നാമകരണം ചെയ്ത കപ്പലിൽ ആക്രമണ സമയത്ത് 22 ജീവനക്കാരാണുണ്ടായിരുന്നത്. കപ്പലുകൾക്ക് ഇന്ധനം നൽകുന്നതിന് ഉപയോഗിക്കുന്ന എണ്ണ കപ്പലാണിത്. ആക്രമണത്തിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയുണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പുണ്ടായിരുന്ന അതേ നിലവാരത്തിലുള്ള എണ്ണ ആക്രമണത്തിനു ശേഷവും കപ്പലിലുണ്ടെന്നാണ് ഉപകരണങ്ങൾ സൂചിപ്പിക്കുന്നതെന്നും ഹഫ്‌നിയ ഷിപ്പിംഗ് കമ്പനി പറഞ്ഞു. 60,000 മുതൽ 80,000 വരെ ടൺ പെട്രോളിയം ഉൽപന്നങ്ങൾ വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്. ഡിസംബർ ആറിന് യാമ്പു തുറമുഖത്തു നിന്ന് 60,000 ടൺ ഇന്ധനം വഹിച്ച കപ്പലിൽ നിലവിൽ ഇന്ധന ലോഡിന്റെ 84 ശതമാനം ഉള്ളതായി ഡാറ്റകൾ വ്യക്തമാക്കുന്നു. ആക്രമണം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടില്ല. 
കഴിഞ്ഞ മാസം സൗദി തീരത്തു വെച്ചുണ്ടായ മൈൻ ആക്രമണത്തിൽ എണ്ണ ടാങ്കറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂത്തികളാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തിയിരുന്നു. നവംബർ 25 നാണ് ശുഖൈഖ് തുറമുഖത്തു വെച്ച് ഗ്രീക്ക് കപ്പലിനു നേരെ മൈൻ ആക്രമണമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ഹൂത്തികൾ ഏറ്റെടുത്തിരുന്നില്ല.
 

Latest News