Sorry, you need to enable JavaScript to visit this website.

ആകാംക്ഷയുടെ മുനമ്പിൽ ഏറ്റുമാനൂർ നഗരസഭ

കോട്ടയം - കോട്ടയത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഏറ്റുമാനൂർ നഗരസഭ ഫലം. 
ഗ്രാമപഞ്ചായത്തിൽ നിന്ന് നഗരസഭയായി ഉയർന്നശേഷം ഏറ്റുമാനൂരിൽ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 71.97 ശതമാനമാണ് പോളിങ്. 2015-ൽ 78.03 ആയിരുന്നു പോളിങ് ശതമാനം. വലിയ വ്യത്യാസമാണ് ഇത്തവണയുണ്ടായിക്കുന്നത്. ഇത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.


യു.ഡി.എഫിലെ പ്രബല കക്ഷിയായിരുന്ന കേരള കോൺഗ്രസ് (എം) ഇടത്, വലത് മുന്നണികളിൽ നിലയുറപ്പിച്ച് മത്സരരംഗത്ത് എത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തവണ നാല് സ്വതന്ത്രരെ കൂടെക്കൂട്ടിയാണ് യു.ഡി.എഫ്. ഭരണത്തിലെത്തിയത്. അഞ്ചുവർഷത്തിനുള്ളിൽ അഞ്ച് ചെയർമാന്മാരാണ് നഗരസഭ ഭരിച്ചത്.
ഇത്തവണ എൽ.ഡി.എഫ്. പ്രമുഖ നേതാക്കളെ കളത്തിലിറക്കി ഭരണം പിടിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷ നേതാവ് പി.എസ്.വിനോദ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോണി വർഗീസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവ് ഇ.എസ്.ബിജു തുടങ്ങിയവർ മുൻനിരയിലുണ്ട്. യു.ഡി.എഫിൽ മുൻ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിതൊട്ടി മത്സരിച്ചില്ല.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി പുളിമാൻതുണ്ടത്തിന്റെ നേതൃത്വത്തിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മത്സരിച്ചത്. പരിചയസമ്പന്നരായ നേതാക്കളും മത്സരിച്ചിരുന്നു. 


2015-ൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അഞ്ച് സീറ്റുകൾ നേടിയ ബി.ജെ. പി.യും വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ അധികം സീറ്റ് അവരും പ്രതീക്ഷിക്കുന്നു. 27 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കുറഞ്ഞത് 20 സീറ്റ് ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് സീറ്റ് ലഭിക്കും. യു.ഡി.എഫ്. അനുകൂല തരംഗമാണുണ്ടായത്.ഭരണം പിടിക്കുമെന്ന് ഇടതുമുന്നണി ഉറച്ചു വിശ്വസിക്കുന്നു.35 സീറ്റിൽ 18 മുതൽ 19 വരെ സീറ്റുകൾ എൽ.ഡി.എഫിന് ലഭിക്കും. പോളിങ് ശതമാനത്തിലെ കുറവ് ബാധിക്കില്ല. എൽ.ഡി.എഫ്. അനുകൂല വോട്ടർമാർ മുഴവൻ വോട്ട് ചെയ്തിരുന്നു.പദ്ധതികൾ വോട്ടാകുമെന്നും അവർ കരുതുന്നു.23 സീറ്റിൽ മത്സരിച്ച എൻ.ഡി.എ.ക്ക് അഞ്ചുമുതൽ എട്ടുവരെ സീറ്റുകളിൽ വിജയപ്രതീക്ഷയുണ്ട്. 19 സീറ്റിൽ ബി.ജെ.പി.യും നാല് സീറ്റിൽ എൻ.ഡി.എ. സ്വതന്ത്രരുമാണ് മത്സരിച്ചത്. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമപദ്ധതികൾ വോട്ടുകളായി മാറുമെന്നു ബിജെപി പറഞ്ഞു.

 

Latest News