ഇന്ത്യയില്‍ കോവിഡ് മുക്തി നിരക്ക് ഗണ്യമായി ഉയര്‍ന്നു; മൊത്തം രോഗബാധ 98.57 ലക്ഷം

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 98.57 ലക്ഷമായി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 93.57 ലക്ഷമായി വര്‍ധിച്ചതായും ദേശീയ രോഗമുക്തി നിരക്ക് 94.93 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

30,254 വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് മൊത്തം കൊറോണ വൈറസ് കേസുകള്‍ 98,57,029 ആയി ഉയര്‍ന്നത്. 391 പുതിയ മരണം കൂടി സ്ഥിരീകരിച്ചതോടെ  മരണസംഖ്യ 1,43,019 ആയി വര്‍ധിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 93,57,464 ആയി ഉയര്‍ന്നു. ഇതോടെ ദേശീയ രോഗമുക്തി നിരക്ക് 94.93 ശതമാനമായി ഉയര്‍ന്നു. കോവിഡ് മരണനിരക്ക് 1.45 ശതമാനമാണ്.

സജീവ കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നാല് ലക്ഷത്തില്‍ താഴെയാണ്.
രാജ്യത്ത് 3,56,546 ആക്ടീവ് കേസുകളാണുള്ളത്. മൊത്തം രോഗബാധിതരുടെ 3.62 ശതമാനമാണിത്.  
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഓഗസ്റ്റ് ഏഴിനാണ് 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 (30 ലക്ഷം), സെപ്റ്റംബര്‍ 5 (40 ലക്ഷം),
സെപ്റ്റംബര്‍ 16 (50 ലക്ഷം), സെപ്റ്റംബര്‍ 28 ( 60 ലക്ഷം), ഒക്ടോബര്‍ 11 ( 70 ലക്ഷം), ഒക്ടോബര്‍ 29 ( 80 ലക്ഷം), നവംബര്‍ 20 (90 ലക്ഷം) എന്നിങ്ങനെയാണ് കോവിഡ് വ്യാപനത്തിന്റെ നാള്‍വഴി.
ഡിസംബര്‍ 12 വരെ 15,37,11,833 സാമ്പിളുകളാണ് പരിശോധിച്ചത്.  ശനിയാഴ്ച 10,14,434 സാമ്പിളുകള്‍ പരീക്ഷിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

 

Latest News