കൊണ്ടോട്ടി- സ്വതന്ത്ര സ്ഥാനാർഥി വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രച്ചുവെന്ന് പരാതി. കൊണ്ടോട്ടി നഗരസഭ 28-ാം വാർഡ് ചിറയിലിൽ സ്വതന്ത്രനായി മത്സരിക്കുന്ന താജുദ്ദീൻ മുഹമ്മദ് എന്ന കുഞ്ഞാപ്പുവിനെതിരെയാണ് റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകിയത്. വാർഡിലെ വോട്ടറായ ചിറയിൽ ചെറുവണ്ണിത്തടം വൈത്തലപ്പറമ്പൽ വീട്ടിൽ പി. ഹംസക്കുട്ടിയാണ് പരാതി നൽകിയത്. താജുദ്ദീൻ പണം എടുത്ത് നൽകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലണിപ്പോൾ. കഴിഞ്ഞ വ്യാഴാഴ്ച സ്ഥാനാർഥി വീട്ടിൽ വന്ന് ഭാര്യയെ നേരിൽ കണ്ട് ഭാര്യയുടെയും കുടുംബത്തിൻറെയും വോട്ട് അനുകൂലമായി ചെയ്യണമെന്ന് ആവശ്യപ്പെടുകുയും അതിന് ഉപഹാരമായി പണം നൽകാൻ തയാറാണെന്ന് പറയുകയും ഏതാനും സംഖ്യ പോക്കറ്റിൽ നിന്ന് എടുത്ത് ഭാര്യക്ക് നൽകാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ അവരത് വാങ്ങാൻകൂട്ടാക്കിയില്ലെന്നും റിട്ടേണിംഗ് ഓഫിസർക്ക് നൽകിയ പരാതിയിൽ ഹംസക്കുട്ടി പറയുന്നു.
താജുദ്ദീൻ ഫോണിൽ ബന്ധപ്പെട്ട് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെകുറിച്ച് സംസാരിക്കുകയും നേരിൽകാണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാത്രി വീട്ടിൽവന്ന താജുദ്ദീൻ കോട്ടേഴ്‌സിൽ താമസിക്കുന്നതിനെക്കുറിച്ചും സ്ഥലം വാങ്ങുന്നതിനെക്കുറിച്ചും എന്നോട് സംസാരിക്കുകയും വോട്ട്‌ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടുകൾ എടുത്ത് എണ്ണി എനിക്ക് നൽകാൻ ശ്രമിക്കുകയുണ്ടായെന്നും അത് താൻ നിരസിക്കുകയാണുണ്ടായതെന്നും ഹംസക്കുട്ടി പരാതിയിൽ പറഞ്ഞു. താജുദ്ദീന്റെ പ്രവർത്തി നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് അഴിമതിയുമാണെന്നും സ്ഥാനാർഥിയുടെ ഈ പ്രവർത്തിക്കെതിരെ അടിയന്തിര നിയമനടപടി ഉണ്ടാവണണെന്നുമാവശ്യപ്പെട്ടാണ് റിട്ടേണിംഗ് ഓഫിസർക്ക് പി. ഹംസക്കുട്ടി പരാതി നൽകിയത്. താജുദ്ദീൻ പണം നൽകാൻ ശ്രമിക്കുന്ന വിഡീയോ ഹംസക്കുട്ടിയുടെ കുടുംബം തന്നെ വീഡിയോയിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് ഈ വാർഡിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ വാശിയേറിയ മത്സരമാണ് നിലനിൽക്കുന്നത്.
നിലമ്പൂരിലും പണം നൽകിയെന്ന് ആരോപണം: അന്വേഷണം ആരംഭിച്ചു
നിലമ്പൂർ- തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വേണ്ടി നിലമ്പൂരിൽ സ്ഥാനാർഥി പണം നൽകിയെന്ന് പരാതി. നിലമ്പൂർ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിക്കതിരേയാണ് വോട്ടർ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ വോട്ട് ചോദിച്ചെത്തിയ സ്ഥാനാർഥി ഫിറോസ്ഖാൻ 1500 രൂപ നിർബന്ധിച്ച് നൽകിയെന്നാണ് വോട്ടർ പട്ടികയിലെ 67 നമ്പർ വോട്ടറായ ശകുന്തള ഇലക്ഷൻ ചുമതല വഹിക്കുന്ന നഗരസഭയിലെ നിർവഹണ ഉദ്യോസ്ഥന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ നഗരസഭയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോസ്ഥർ അന്വേഷണം ആരംഭിച്ചു. വാർഡിലെ വേറെ ഏതൊക്കെ വീടുകളിൽ സ്ഥാനാർഥി പോയി എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടിന് പണം നൽകിയ ആരോപണങ്ങളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിലമ്പൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ .ഗോപാലകൃഷ്ണൻ അറിയിച്ചു. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും കലക്ടർ വ്യക്തമാക്കി.