റിയാദ് - സൗദി അറേബ്യൻ അതിർത്തിയിലേക്കും തന്ത്രപ്രധാന സ്ഥാപനങ്ങളിലേക്കും ആക്രമണം നടത്താൻ ഹൂത്തി ഭീകരർ ശ്രമം തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ചെങ്കടലിൽനിന്ന് സൗദി തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ സ്‌ഫോടക വസ്തുക്കൾ നിറച്ച, വിദൂര സംവേദനം വഴി നിയന്ത്രിക്കുന്ന രണ്ട് ബോട്ടുകൾ സഖ്യസേനക്ക് കീഴിലുള്ള നാവിക സൈന്യം തകർത്തു. ഹൂത്തി അധീനതയിലുള്ള അൽഹദീദയിൽ നിന്നാണ് ഭീകരാക്രമണശ്രമം നടന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലിക്കി അറിയിച്ചു. കപ്പൽ ഗതാഗതത്തിന് പുറമെ, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതാണ് ഹൂത്തികളുടെ ചെയ്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അൽഹദീദ കേന്ദ്രീകരിച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് സൗദി അറേബ്യൻ അതിർത്തികളിലും തുറമുഖങ്ങളിലും തുടർച്ചയായി ആക്രമണം നടത്തുകയാണ് ഹൂത്തികളെന്നും സഖ്യസേനാ വക്താവ് വിശദമാക്കി. കൂടാതെ, ചരക്കുകപ്പലുകൾ കടന്നുപോകുന്ന പാതകളിൽ പ്രാകൃതമായി ഇവർ ധാരാളം കടൽ മൈനുകൾ സ്ഥാപിച്ചതായും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയ ഹൂത്തികൾ അൽഹദീദയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന സ്റ്റോക്ക് ഹോം കരാറും ലംഘിച്ചതായി ബ്രിഗേഡിയർ അൽമാലിക്കി പറഞ്ഞു. ഹൂത്തികൾ നടത്തുന്ന ഭീകരാക്രമണങ്ങളുടെ മുനയൊടിച്ച് ശക്തമായ തിരിച്ചടി നൽകാൻ സഖ്യസേനക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.