ന്യൂദൽഹി- ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി തയാറായില്ല. അതേസമയം, ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ സമയപരിധി ഡിസംബർ 31 ആണെന്നും മൊബൈൽ നമ്പറിനുള്ള അവസാന ദിവസം അടുത്ത വർഷം ഫെബ്രുവരി ആറാണെന്നും ഉപയോക്താക്കളെ അറിയിക്കണമെന്ന് ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ആവശ്യമാണെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവിധ ക്ഷേമ പദ്ധതികൾക്കടക്കം ആധാർ നിർബന്ധമാക്കിയത് ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ ഈ മാസം അവസാനം അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേൾക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് രണ്ടംഗ കോടതി ഇടക്കാല സ്‌റ്റേ അനുവദിക്കാതിരുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനത്തിലെ മറ്റ് നിയമ വിഷയങ്ങൾ ഹരജിക്കാർക്ക് ഭരണഘടനാ ബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. ഹരജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി, ഭരണഘടനാ ബെഞ്ചിന് മുമ്പിലെ വാദം നീണ്ടുപോയാൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഡിസംബർ 31 നീട്ടി നൽകുന്നതിന് ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളുമായും മൊബൈൽ നമ്പറുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി വ്യക്തമാക്കി മാത്രമേ ഇനി മുതൽ ബാങ്കുകളും മൊബൈൽ കമ്പനികളും സന്ദേശങ്ങൾ അയക്കാൻ പാടുള്ളു.
ആധാർ തീയതി
ബാങ്ക് അക്കൗണ്ട്- ഡിസംബർ 31
മൊബൈൽ നമ്പർ- 2018 ഫെബ്രുവരി 6
നിലവിൽ ബാങ്കുകളും മൊബൈൽ കമ്പനികളും ആധാർ ബന്ധിപ്പിക്കണമെന്ന് നിർദേശിച്ച് ഫോണിലേക്ക് നിരന്തരം സന്ദേശം അയക്കുന്നുണ്ട്. എന്നാൽ, ഈ സന്ദേശങ്ങളിലൊന്നും അവസാന തീയതി വ്യക്തമാക്കിയിട്ടില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥനും വിപിൻ നായരും വാദിച്ചു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ അയക്കുന്നില്ലെന്നായിരുന്നു അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ മറുപടി. ഇതിനോട് കോടതി വിയോജിച്ചു. ബാങ്ക് അക്കൗണ്ടും മൊബൈലും ബന്ധിപ്പിക്കണമെന്ന് നിർദേശിച്ച് തനിക്ക് ഇത്തരത്തിൽ നിരന്തരം സന്ദേശങ്ങളും കോളുകളും വരുന്നുണ്ടെന്ന് ജസ്റ്റിസ് സിക്രി ഈ ഘട്ടത്തിൽ പറഞ്ഞു.