തിരൂർ-മണൽ വാഹനത്തെ പിന്തുടർന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു.പട്ടർനടക്കാവ് വെളുത്തേടത്ത് പറമ്പിൽ സിദ്ദീഖിന്റെ മകൻ സൽമാൻ ഫാരിസ് (22) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.കൽപകഞ്ചേരി പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് വാഹനം നിർത്തി ഡ്രൈവറും കൂടെയുണ്ടായിരുന്ന സൽമാനും ഓടുകയായിരുന്നു. സൽമാൻ മതിൽ ചാടിക്കടക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാവാമെന്ന് നാട്ടുകാർ പറഞ്ഞു. ഈ സമയം പരിസരത്തുണ്ടായിരുന്ന പോലീസ് അറിയിച്ചിരുന്നെങ്കിൽ യുവാവിനെ രക്ഷപ്പെടുത്താമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ കാലത്ത് പോലീസ് മൃതദേഹം പുറത്തെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ രോഷാകുലരാകുകയും തടയുകയും ചെയ്തു. രണ്ടു മണിക്കൂർ വൈകിയാണ് മൃതദേഹം പുറത്തെടുത്തത്.യുവാവിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മേൽനടപടികൾക്കു ശേഷം മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. റുഖിയയാണ് സൽമാന്റെ മാതാവ്: സഫ്‌വാനു തസ്‌നി,മുനവർ ഫർഹാൻ എന്നിവർ സഹോദരങ്ങളാണ്.