റിയാദ്- സൗദിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതി നല്‍കി. ഫൈസർ കമ്പനിയാണ് സൗദിയിൽ വാക്‌സിൻ നൽകുന്നത്. നവംബർ 24ന് ഇത് സംബന്ധിച്ച അപേക്ഷ കമ്പനി സൗദി ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയിരുന്നു. ഇതനുസരിച്ചാണ് അനുമതി നൽകിയത്. ഇതോടെ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സാധിക്കും.
സ്വദേശികളും വിദേശികളും അടക്കം സൗദിയിൽ എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദി അറേബ്യ. പതിനാറു വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമാണ് കൊറോണ വാക്‌സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.






