അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ദളിത്-കോൺഗ്രസ് ഐക്യവും യാഥാർഥ്യത്തിലേക്ക്. നേരത്തെ പട്ടേൽ സമുദായത്തിന്റെ സഹകരണം ലഭിച്ച കോൺഗ്രസിന് ദളിത് വിഭാഗം കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസം വർധിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി കൂടിക്കാഴ്ച്ച നടത്തി. നവസാരി ജില്ലയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ചർച്ച ഫലപ്രദമായിരുന്നുവെന്ന് ജിഗ്നേഷ് മേവാനി പിന്നീട് പ്രതികരിച്ചു. തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ 90 ശതമാനവും രാഹുൽ അംഗീകരിച്ചതായും ജിഗ്നേഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്താമെന്ന് അദ്ദേഹം സമ്മതിച്ചു.
ഇരുവരും തമ്മിൽ അരമണിക്കൂറോളം നേരം അടച്ചിട്ട മുറിയിലിരുന്നാണ് ചർച്ച നടത്തിയത്. ഇന്നലെ രാവിലെ കോൺഗ്രസിന്റെ ഗുജറാത്ത് ചുമതലയുള്ള അശോക് ഗെലോട്ടുമായി ജിഗ്നേഷ് മേവാനിയും മറ്റ് ദലിത് നേതാക്കളും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക അവർ ഗെലോട്ടിന് കൈമാറിയതായി കോൺഗ്രസ് വക്താവ് മനീഷ് ദോശി വ്യക്തമാക്കി.
അതിനിടെ, സൂററ്റിൽ നടന്ന പൊതുയോഗത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് രാഹുൽ നടത്തിയത്.
ബി.ജെ.പി ഉയർത്തിവിടുന്ന കള്ളങ്ങളോടും ഗുജറാത്തിലെ സത്യങ്ങളോടുമാണ് പോരാട്ടം നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൂററ്റിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകായിരുന്നു രാഹുൽ. മോഡി രാജ്യത്ത് നോട്ടുനിരോധനം കൊണ്ടുവന്ന നവംബർ എട്ടിന് ഒരിക്കൽ കൂടി സൂററ്റിൽ വരുമെന്നും വ്യവസായികളെ കാണുമെന്നും രാഹുൽ വ്യക്തമാക്കി. നോട്ടുനിരോധനം സംബന്ധിച്ച് വ്യാപാരികളുടെയും വ്യവസായികളുടെയും മനോഭാവം അറിയുന്നതിന് വേണ്ടിയാണ് എത്തുന്നതെന്നും രാഹുൽ പറഞ്ഞു. അമിത് ഷായുടെ മകൻ ജയ്ഷായുടെ പേരിലുയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി പുലർത്തുന്ന മൗനം ദുരൂഹമാണ്. അഴിമതിക്കെതിരായ കാവൽക്കാരനാണ് താനെന്നാണ് മോഡി പലപ്പോഴും പറയാറുള്ളത്. എന്നാൽ അഴിമതിയുടെ പങ്കാളിയാണ് മോഡി. ജി.എസ്.ടി എന്നത് ഗബ്ബർ സിംഗ് ടാക്‌സാണ് എന്ന വിമർശനം രാഹുൽ വീണ്ടും ഉന്നയിച്ചു. പൊതുജനങ്ങളുടെ പണം പിടുങ്ങുന്നതിനുള്ള വഴിയാണ് ജി.എസ്.ടി. നോട്ടുനിരോധനത്തിലുണ്ടായ തിരിച്ചടി ആഘോഷിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.