Sorry, you need to enable JavaScript to visit this website.

ഭരണ സംവിധാനം ഇത്ര മേൽ ദുരുപയോഗം ചെയ്ത കാലമുണ്ടായിട്ടില്ല -കുഞ്ഞാലിക്കുട്ടി

കോഴിക്കോട് - ഭരണ സംവിധാനം ഇത്രമേൽ ദുരുപയോഗം ചെയ്ത അവസ്ഥ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയമവാഴ്ച ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. 
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിശ്വാസത്തകർച്ചയാണ് സർക്കാർ നേരിടുന്നത്. പണസമ്പാദനം ലക്ഷ്യം വെച്ച് എന്തും ചെയ്യാം എന്നാണ് അവസ്ഥ. ഒന്നും പിടിക്കപ്പെടില്ല എന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ കരുതിയത്. ജനങ്ങൾ ഭയന്നാണ് കഴിയുന്നത്. നിയമവാഴ്ച ഉറപ്പു നൽകാൻ ബാധ്യതപ്പെട്ടവർ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ പിന്തുണയില്ലാതെ നിവർന്നുനിൽക്കാൻ പറ്റാത്ത പാർട്ടിയായി സി.പി.എം മാറിക്കഴിഞ്ഞു. ദേശീയ പദവി നിലനിർത്താൻ കോൺഗ്രസിന്റെ സഹായം തേടുകയാണവർ. കോൺഗ്രസിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് സി.പി.എം. അവർ എന്തടിസ്ഥാനത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സംസ്ഥാനത്ത് ഇനിയൊരിക്കലും സി.പി.എം അധികാരത്തിൽ തിരിച്ചുവരില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കും. ജനങ്ങളോടുള്ള കടമ നിർവഹിക്കുന്നതിൽ യു.ഡി.എഫ് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. ജനവിശ്വാസം യു.ഡി.എഫിനൊപ്പമാണ്. സി.പി.എമ്മിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരേയുള്ള കേസ് ആരെയും ഞെട്ടിക്കുന്ന ഒന്നല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കേസാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്. കണക്കു വിശദീകരിച്ചാൽ അത് കഴിഞ്ഞു. അതിന് ഷാജിക്ക് സാധിക്കും. വീട് നിർമിച്ചപ്പോൾ ഒരു മൂല അധികം നീണ്ടുപോയി എന്നാണ് കോർപറേഷനിലെ കേസ്. ഇതും തീർക്കാവുന്ന കേസേയുള്ളൂ. ആരും ഇതിന്റെ പേരിൽ ഞെട്ടിത്തരിക്കുന്നില്ല. അത്തരത്തിലുള്ള ആരോപണം യു.ഡി.എഫിന്റെ നേതാക്കളാരും നേരിടുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News