ജിദ്ദ - ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം നിന്ന് ക്ഷേമ വാർഡുകൾ സൃഷ്ടിക്കുക എന്നുള്ളതാണ് വെൽഫെയർ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അതിനായി ജനങ്ങളുടെ മുന്നിൽ വെക്കാനുള്ളത് കഴിഞ്ഞ തവണ നേടിയ വാർഡുകളിലെ മാതൃകാ പ്രവർത്തനങ്ങളാണെന്നും അത് കൊണ്ട് തന്നെ ഈ ദൗത്യത്തിൽ പ്രവാസികളുടെ ശക്തമായ പിന്തുണയും സഹായവും ഉണ്ടാവണമെന്നും വെൽഫെയർ പാർട്ടി കണ്ണൂർ-കാസർകോട് ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. അഖില സൗദി പ്രവാസി സാംസ്‌കാരിക വേദി കണ്ണൂർ-കാസർകോട് സംയുക്ത കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.
കേരളം നേരിട്ട എല്ലാ ദുരന്തങ്ങളിലും ആത്മാർഥമായ ജനസേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാർട്ടിയെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഈ ഒരു ആത്മധൈര്യം കൈമുതലാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡന്റ് സൈനുദ്ദീൻ കരിവള്ളൂർ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെയായിരുന്നു കേരള ജനത ഇടത്പക്ഷത്തെ അധികാരത്തിലത്തെിച്ചതെന്നും ആ പ്രതീക്ഷകൾ നാലര വർഷത്തിന് ശേഷം തകിടം മറിഞ്ഞിരിക്കുകയാണെന്നും പ്രവാസി സെൻട്രൽ റീജിയൻ പ്രസിഡന്റ് സാജു ജോർജ്ജ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാരിന്റെ വർഗ്ഗീയ ഫാസിസ്റ്റ് സ്വേഛാധിപത്യ ദുർഭരണവും സംസ്ഥാനത്തെ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടിലൂടെ ജന വിരുദ്ധ പിന്നോക്ക ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിച്ച് കൊണ്ട് കുത്തകകളെ സഹായിക്കുന്ന സമീപനമാണ് സി.പി.എമ്മും സഖ്യകക്ഷികളും കൈകൊള്ളുന്നത്. ഇതിന്നു മറുപടി നൽകാൻ ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ജന വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പിൽ ഒരു മൂലധനവുമില്ലാതെയായിരുന്നു മൽസരിച്ചിരുന്നതെങ്കിൽ, ഇപ്രാവിശ്യം ജനസേവന പ്രവർത്തനങ്ങളും ജീവകാരുണ്യ മേഖലകളിലെ ശക്തമായ സാന്നിധ്യവുമായികൊണ്ടാണ് രംഗത്തുള്ളതെന്ന് വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ ഇലക്ഷൻ കൺവീനർ സി.എച്ച്. മുത്തലിബ് പറഞ്ഞു. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫുമായി നീക്കുപോക്കിലൂടെയും സ്വതന്ത്രമായുമാണ് വെൽഫയർ പാർട്ടി മൽസര രംഗത്തുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
ജനസേവന രംഗത്ത് പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളും പുരുഷന്മാരും പിന്നോക്കക്കാരുമായ ഒരപറ്റം നിസ്വാർത്ഥരായ സ്ഥാനാർഥികളാണ് വെൽഫെയർ പാർട്ടിയുടെ ശക്തി എന്നും അതാണ് ഇടത്പക്ഷ കക്ഷികളെ വിറളി പിടിപ്പിക്കുന്നതെന്നും യു.ഡി.എഫുമായി നീക്കുപോക്കിലൂടെയും അല്ലാതേയും കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പോലും വെൽഫെയർപാർട്ടി സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ആക്രമം ഭയന്ന് ഇലക്ഷൻ ബൂത്തുകളിൽ ഇരിക്കാൻ ഭയപ്പെടുമ്പോൾ വെൽഫെയർ പാർട്ടിയുടെ വനിതാ പ്രവർത്തകർ തങ്ങൾ അതിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹീർ ഗാനമാലപിച്ചു. കെ.എം. അബ്ദുൽ കരീം സ്വാഗതവും സലീം മൂസ നന്ദിയും പറഞ്ഞു. സിറാജ് തലശ്ശേരി പരിപാടികൾ നിയന്ത്രിച്ചു.