നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതല്ല യഥാർത്ഥ സൗഹൃദം. അത് മനസ്സിൽ നിന്നും ഉണ്ടാവുന്നതാണ്. എപ്പോഴും കണ്ടില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും ചില സൗഹൃദങ്ങൾ ആർക്കും അടർത്തി മാറ്റാൻ കഴിയാത്ത വിധം എന്നും നിലനിൽക്കും. വേദനിക്കുന്ന ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പർശിക്കാൻ ചില നല്ല സൗഹൃദങ്ങൾക്ക് കഴിയും.
വർഷത്തിലൊരിക്കൽ വരുന്ന സൗഹൃദ ദിനത്തിൽ മാത്രം പുതുക്കുന്ന ചില സൗഹൃദങ്ങളുണ്ട്. പണ്ടൊക്കെ ഗ്രീറ്റിംഗ് കാർഡിലും തപാലിലും മറ്റും അയച്ചിരുന്ന സൗഹൃദദിന സന്ദേശങ്ങൾ ഇന്ന് വാട്ട്‌സ്ആപ്പിലും ഫേസ് ബുക്കിലുമായിത്തീർന്നു. വിദ്യാർഥികളുടെയിടയിൽ ഫ്രൻഡ്്്ഷിപ്പ് ബാന്റിലും, സമ്മാനങ്ങളിലും ബാഹ്യമായി മാത്രം പ്രകടമാക്കുന്ന സൗഹൃദങ്ങളും ധാരാളം. എന്തും അർമാദിച്ചാഘോഷമാക്കിത്തീർക്കുന്നവരും കുറവല്ല. സൗഹൃദങ്ങൾ ഭൗതികമായ നേട്ടങ്ങൾക്കു വേണ്ടി മാത്രം ചുരുങ്ങിപ്പോവുന്നതും പരിതാപകരം തന്നെ.
പ്രവാസത്തിലെ സൗഹൃദങ്ങളുടെ ഊഷ്മളത ഒന്ന് വേറെ തന്നെയാണ്. നാട്ടിലുള്ളതിനേക്കാൾ സൗഹൃദത്തിന്റെ ആഴം ശരിക്കും അനുഭവിക്കാൻ കഴിയുന്നത് പ്രവാസികളുടെ ഇടയിലാണ്. കൂട്ടായ്മകൾ, വിവിധ സംഘടനകൾ, കുടുംബ സുഹൃത്തുക്കളുമായുള്ള ഒത്തുകൂടൽ എല്ലാം തന്നെ എടുത്തു പറയാവുന്നതാണ്. ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ ഉത്തരവാദിത്തങ്ങളും കുടിയാവുമ്പോൾ സൗഹൃദങ്ങളുടെ മൂല്യം അർത്ഥവത്താവുകയാണ്.
ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസ ജീവിതം നയിക്കേണ്ടി വരുമ്പോൾ ഒരുപാടു പേരെ പരിചയപ്പെടുന്നു. അവരിൽ ചിലരുമായി മാത്രം സൗഹൃദം സൃഷ്ടിച്ചെടുക്കാൻ കഴിയുന്നു. അതിൽ വളരെ കുറച്ചു പേരുമായി മാത്രമേ എന്നെന്നും സൂക്ഷിക്കുന്ന സൗഹൃദം നിലനിർത്താൻ കഴിയുന്നുള്ളൂ.
പ്രവാസത്തിൽ സൗഹൃദങ്ങൾ അനിവാര്യമാണ്. നാടും വീടും കുടുംബവും വിട്ട് ഉപജീവനത്തിനായി പോരാടുമ്പോൾ യാന്ത്രികമായ ജീവിതം ഉല്ലാസപൂർണമാക്കുന്നതും ഉൻമേഷ ഭരിതമാക്കുന്നതും സൗഹൃദങ്ങൾ തന്നെ. അസുഖവും ആപത്തും അടുത്തെത്തുമ്പോൾ സാന്ത്വനമേകാനും സഹായഹസ്തം നീട്ടാനും പ്രവാസത്തിൽ സുഹൃദ് ബന്ധങ്ങൾക്കാവും. ചിലപ്പോൾ നാട്ടിലെ സുഹൃദ് ബന്ധങ്ങളേക്കാൾ ആഴവും ദൃഢവുമായിത്തീരുന്നു പ്രവാസത്തിലെ സൗഹൃദങ്ങൾ.
യന്ത്രവൽക്കൃത ലോകത്ത് യാന്ത്രികമായി ജീവിതം നയിക്കുന്നവരാണ് പ്രവാസികളിലേറെയും. മേലനങ്ങി ജോലി ചെയ്തിരുന്നവർക്ക് സൗകര്യങ്ങൾ കൂടിയതാണ് ഇന്നത്തെ ഏറ്റവും വലിയ അസൗകര്യം എന്ന് പറയുന്നതാവും ശരി.
സോഷ്യൽ മീഡിയകളുടെ അതിപ്രസരവും തിരക്കു പിടിച്ച ജീവിതവും ഇന്ന് സ്ഥിതിഗതികളാകെ മാറ്റിമറിച്ചിരിക്കുകയാണ്. ആർക്കും ഒന്നിനും സമയമില്ല, ചിലപ്പോൾ എല്ലായിടത്തും എത്തിപ്പെടാനുള്ള തത്രപ്പെടൽ, എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലുമല്ലാതെ പണ്ടത്തെപ്പോലെയുള്ള ഫാമിലി വിസിറ്റ് ഒക്കെ കുറഞ്ഞു. ആർക്കും ആരോടും നേരിൽ സംസാരിക്കാൻ നേരമില്ലാതായി. എല്ലാം മെസേജിലൂടെ ആയി. എസ്.എം.എസ് ആയതോടെ എഴുതുന്നതിൽ സ്‌പെല്ലിംഗും ഗ്രാമറും ഇല്ലാതായി, ഇപ്പോൾ എല്ലാം ഷോർട്ടാക്കി ചിലരുടെയൊക്കെ ആശയവിനിമയം ചിഹ്നങ്ങളിൽ മാത്രം ഒതുങ്ങി. കാലത്തിന്റെ മാറ്റം അഥവാ അദ്ഭുതകരമായ തരത്തിലുള്ള വളർച്ച. ഇതൊക്കെ തന്നെയാണ് കാരണം. 'തോണ്ടു യന്ത്രം' സന്തത സഹചാരി ആയതോടെ വീടിനകത്തിരുന്നു കൊണ്ട് വിരൽതുമ്പിലൂടെ അതിവിശാലമായ ലോകത്തിന്റെ ഏതു കോണിലുമെത്താൻ മാത്രം വേഗത്തിലായി. ലോകം പുരോഗമിക്കും തോറും കാലം നമ്മിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥ. അങ്ങോട്ടു വിളിച്ചന്വേഷിച്ചാൽ മാത്രം നിലനിർത്താൻ കഴിയുന്ന ചില സൗഹൃദങ്ങളുണ്ട്.
പണ്ടൊക്കെ പരിപാടികളിലും മറ്റും ആരെയെങ്കിലും കണ്ടാൽ പരിചയപ്പെട്ട് സൗഹൃദത്തിലായാൽ വീട്ടിലേക്ക് ക്ഷണിക്കും. ഇന്ന് അങ്ങനെയൊന്നും ഇല്ലെന്നല്ല, ഒരുപാട് മാറ്റം വന്നു, സൗഹൃദം തുടങ്ങുന്നതും പുതുക്കുന്നതുമെല്ലാം തന്നെ സെൽഫിയെടുത്താണ്. പഴയ സൗഹൃദങ്ങൾ കണ്ടെടുക്കാനും വീണ്ടെടുക്കാനും മാറ്റുകൂട്ടാനും കഴിയുന്നു എന്ന ഗുണവും ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങളുടെ കാര്യത്തിൽ എടുത്ത് പറയേണ്ടിയിരിയിക്കുന്നു. അതുപോലെ തന്നെ പല പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും കഴിയുന്നു.
സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചിലരൊക്കെ മറവിയിലേക്ക് പോകുന്നു, മാത്രമല്ല സുഹൃത്തിന്റെ ജന്മദിനത്തിന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ ഉടനെ ജന്മദിനാശംസകൾ അയക്കും. കുറെ നാൾ യാതൊരു ബന്ധവും ഇല്ലാത്ത സൗഹൃദമായിരിക്കും ചിലപ്പോൾ. അയാൾ ജീവനോടെ ഉണ്ടെന്നോ ഇല്ലെന്നോ എന്നു പോലും ഓർക്കാതെയാവും ആശംസകൾ അയക്കുന്നത്. പിന്നീടാവും മരണപ്പെട്ട വിവരം അറിയുന്നത്. സൗഹൃദങ്ങൾ ഇവിടെ തികച്ചും മെക്കാനിക്കൽ ആവുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മൊബൈൽ ഫോണിന്റേയും ഇന്റർനെറ്റിന്റേയും അതിപ്രസരം സൗഹൃദത്തിന്റെ മാനദണ്ഡങ്ങളിൽ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. കലാലയ ജീവിത കാലത്തെ സൗഹൃദങ്ങൾ ഗ്രൂപ്പായി ഒത്തുകൂടലും ഓർമ പുതുക്കലും ചില സമയത്ത് മുൻകാല ചരിത്രങ്ങൾ കൊട്ടിഘോഷിച്ച് ചില ബന്ധങ്ങളിൽ ഉലച്ചിൽ തട്ടലും വരെ ആയി സൗഹൃദങ്ങളുടെ മൂല്യം കുറഞ്ഞു വരുന്നതായും കണ്ടുവരുന്നു.
ഇന്ന് കോവിഡ് വാഴുന്ന കാലത്തിലെത്തി നിൽക്കുമ്പോൾ സൗഹൃദങ്ങൾ എല്ലാം തന്നെ വിളിപ്പാടകലെയെന്ന തോന്നൽ ജനിപ്പിക്കും വിധം കൈയെത്തും ദൂരത്തായി. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങാൻ മാനസിക ഐക്യം കൂടിയെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഒതുങ്ങുന്ന സൗഹൃദം മാത്രമായി. വീടകങ്ങളിലിരുന്ന് വിരൽ തുമ്പിലൂടെയൊഴുകുന്ന, വലയിലൊതുങ്ങുന്ന സൗഹൃദമെന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
നല്ല സൗഹൃദങ്ങൾ സുഗന്ധം പരത്തുന്ന പൂക്കൾ പോലെയാണ്.
കൊഴിഞ്ഞു വീണാലും അതിന്റെ സുഗന്ധം അവിടെ തന്നെയുണ്ടാവും.
വെൺമയുള്ള സൗഹൃദങ്ങൾക്ക് അതിന്റെ തനതായ വെൺമ ഒട്ടും തന്നെ കുറയാതെ നിലനിർത്തിക്കൊണ്ട് തുടരാൻ കഴിയട്ടെ ....
'കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത്
കൊടുത്തു പോകാം സ്‌നേഹവും സൗഹൃദവും'