തിരുവനന്തപുരം- പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളിൽ പോലും മുഖം കാണിക്കാതെയും ജനങ്ങളിൽ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാൽ വർഗീയതയെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സി.പി.എം. തദ്ദേക തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ പാർട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സി.പി.എം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് 2500 വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്താതിരുന്നത് സി.പി.എമ്മിനെ സഹായിക്കാനാണ്. താൻ തുടർച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതൃത്വം ഇതിന് മറുപടി നൽകാൻ തയാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറ ഇളകുമ്പോൾ കാലങ്ങളായി സി.പി.എം ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ വാരിപ്പുണരും. പരാജയം തുറിച്ചുനോക്കുമ്പോഴാണ് വാർഗീയ കാർഡ് സി.പി.എം ഇറക്കുന്നത്.
കോൺഗ്രസിന് ബി.ജെ.പിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ? 1977 ൽ മുതൽ വർഗീയ ശക്തികളുമായി കൈകോർത്ത് ജനാധിപത്യ മതേതര മുന്നണിയായ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് സി.പി.എമ്മാണ്.
അടുത്ത കാലം വരെ സി.പി.എമ്മിന് കേരള കോൺഗ്രസ് എം ഒരു വർഗീയ പാർട്ടിയായിരുന്നു. അവർ സ്വന്തം പാളയത്തിൽ എത്തിയപ്പോൾ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ് സി.പി.എം. ഇതാണ് സി.പി.എമ്മിന്റെ നയം. സി.പി.എം വിരുദ്ധ ചേരിയിൽ നിൽക്കുന്നവരെ വർഗീയ ശക്തികളായി ചിത്രീകരിക്കുകയും സി.പി.എമ്മുമായി സഹകരിച്ചാൽ അവരെ മഹത്വവത്കരിക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയ വാദമാണ് സി.പി.എമ്മിനെ ഗ്രസിച്ചിരിക്കുന്നതെന്നും പ്രസ്താനയിൽ മുല്ലപ്പള്ളി പറഞ്ഞു.






