Sorry, you need to enable JavaScript to visit this website.

പട്ടിണി മരണത്തിന് ആധാറുമായി ബന്ധമില്ലെന്ന് കേന്ദ്രം

ന്യുദല്‍ഹി- മൊബൈല്‍ ഫോണ്‍ നമ്പര്‍ ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി ഉത്തരവ് തന്നെ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തില്‍ സത്യവാങ്മൂലം നല്‍കി. ഇ-കെ.വൈ.സി വെരഫിക്കേഷന്‍ പ്രകാരം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒരു വര്‍ഷത്തിനകം ആധാര്‍-മൊബൈല്‍ ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിന് ലോക്‌നിധി ഫൗണ്ടേഷന്‍ കേസില്‍ സുപീം കോടതി ഉത്തരവായിട്ടുണ്ടെന്ന് അഡ്വ. സോഹബ് ഹുസൈന്‍ മുഖേന സമര്‍പ്പിച്ച 113 പേജ് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
ആധാറില്ലാത്തതിനാല്‍ രാജ്യത്ത് പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
സുപ്രീം കോടതി നിശ്ചയിച്ച തീയതി ആയതിനാല്‍ ആധാര്‍-മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സയമം നീട്ടാന്‍ സര്‍ക്കാരിനാവില്ല. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയം മാര്‍ച്ച് 31 വരെ നീട്ടിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഏതാനും ഹരജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്യുന്നു.
ആധാര്‍ പദ്ധതി സ്വകാര്യതയുടെ ലംഘനമാണെന്നും 17 ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കുമെന്നു വ്യക്തമാക്കി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി, ബാലാവകാശ പ്രവര്‍ത്തക ശാന്ത സിന്‍ഹ, കല്യാണി സെന്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ 22 ഹരജികള്‍ കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു.
വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കട്ടെയെന്നാണ് കോടതി തീരുമാനിച്ചത്. ആധാറിന്റെ സാധുത സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിന് ഭരണഘടനാ ബെഞ്ചില്‍ മാസാവസാനത്തോടെ വാദം തുടങ്ങും. 
 
 

Latest News