ക്രിസ്മസ് ആഘോഷിക്കുന്ന ഹിന്ദുക്കളെ തല്ലുമെന്ന് ബജ്‌റംഗ് ദൾ

ദിസ്പുര്‍- ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ തല്ല് വാങ്ങുമെന്ന് ബജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്.  ബജ്‌റംഗ്ദള്‍ നേതാവ് മിത്തുനാഥാണ് അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ മുന്നറിയിപ്പ് നല്‍കിയത്.

ഇദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. ക്രിസ്മസ് ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ്‌റംഗ്ദള്‍ നേതാക്കളും വ്യക്തമാക്കി.

തങ്ങളുടെ ആരാധനാലയങ്ങള്‍ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികള്‍ നടത്തുന്ന ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്ന് മിത്തുനാഥ് പറഞ്ഞു.

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനെ കുറിച്ചാണ് ബജ്‌റംഗ് ദള്‍ നേതാവിന്റെ പരാമര്‍ശമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് മിത്തുനാഥ് പറഞ്ഞു.  തങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും സംരക്ഷിക്കുന്നതിനായി ഏതു വിമര്‍ശനത്തേയും നേരിടാന്‍ ബജ്‌റംഗ്ദള്‍ തയ്യാറാണെന്ന് ലവ് ജിഹാദ് പരാമര്‍ശിച്ചുകൊണ്ട് മിത്തുനാഥ് പറഞ്ഞു.

 

Latest News