സി.എ.എ അടുത്തമാസം മുതല്‍ നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ്

ബറാസത്ത്- പൗരത്വ ഭേദഗതി നിയമം (സി.എ.എ)  അടുത്ത മാസം മുതല്‍ നടപ്പാക്കുമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗീയ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ധാരാളം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് കേന്ദ്രവും ബി.ജെ.പിയും ആലോചിക്കുന്നത്.
സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അഭയാര്‍ഥി പ്രശ്‌നത്തോട് അനുഭാവമില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ആരോപിച്ചു.
സി.എ.എയുടെ അടിസ്ഥാനത്തില്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികള്‍ ജനുവരിയില്‍തന്നെ തടുങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ നോ മോര്‍ ഇന്‍ജസ്റ്റിസ് കാമ്പയിന്റെ ഭാഗമായി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു വിജയവര്‍ഗീയ.
അയല്‍രാജ്യങ്ങളില്‍നിന്ന് പീഡനമേറ്റുവാങ്ങി മടങ്ങിയവര്‍ക്ക് പൗരത്വം നല്‍കുകയെന്ന സത്യസന്ധമായ ഉദ്ദേശത്തോടെയാണ് കേന്ദ്രം സി.എ.എ പാസാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമബംഗാളിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിജയവര്‍ഗീയയുടെ പരാമര്‍ശത്തോടെ ടി.എം.സി നേതാവും സംസ്ഥാന മന്ത്രിയുയമായ ഫിര്‍ഹദ് ഹക്കീം പ്രതികരിച്ചു.

 

Latest News