Sorry, you need to enable JavaScript to visit this website.

പിണറായി ഇരട്ടച്ചങ്കനല്ല, ഭീരുവാണെന്ന് ഡോ.ഷമ മുഹമ്മദ് 

കണ്ണൂർ- പിണറായി വിജയൻ ഭീരുവും അഴിമതിക്കാരനുമായ മുഖ്യമന്ത്രിയാണെന്ന്  കോൺഗ്രസ് ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ്. കണ്ണൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ അവർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 
 കേരള ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് പിണറായി വിജയന്റേത്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ ഇരട്ടച്ചങ്കൻ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അദ്ദേഹം ഭീരുവും നട്ടെല്ലില്ലാത്ത വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ കസേരയുടെ ഇരു വശങ്ങളിലുമായി ഇരുന്നവരാണ് സ്വർണക്കടത്തും അഴിമതിയുമൊക്കെ നടത്തിയത്. 
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധത്തിലുള്ള അഴിമതിയാണ് നടന്നത്. കെ.ടി.ജലീൽ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ വരെ പല വിധത്തിലുള്ള അന്വേഷണങ്ങളെയും നേരിട്ട് വരികയാണ്. ആദ്യ രണ്ടു വർഷങ്ങളിൽ 26 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇപ്പോൾ കൊലപാതകങ്ങളും അക്രമങ്ങളും കുറഞ്ഞു. എന്നാൽ അഴിമതിയും സ്വർണക്കടത്തുമൊക്കെ വർദ്ധിച്ചു. മുൻ പാർട്ടി സെക്രട്ടറിയുടെ മകൻ ലഹരിമരുന്ന് കടത്ത് കേസിൽ ജയിലിലായി -ഡോ. ഷമ മുഹമ്മദ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് വൻ വിജയം നേടും. കാരണം അഴിമതി നിറഞ്ഞ എൽ.ഡി.എഫ് ഭരണത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് മികച്ച വിജയമാവും നേടുക. നാല് വർഷത്തെ കോർപറേഷനിലെ എൽ.ഡി.എഫ് ഭരണത്തിലൂടെ തങ്ങൾക്ക് ഭരിക്കാനറിയില്ലെന്ന് അവർ തെളിയിച്ചു കഴിഞ്ഞു -ഡോ.ഷമ പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫിലെ ചില ഘടക കക്ഷികളുടെ ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി ഷമ പറഞ്ഞു.
ദേശീയ തലത്തിൽ ഇടതു പക്ഷവുമായുള്ള തെരഞ്ഞെടുപ്പ് സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമാണെന്ന് അവർ മറുപടി നൽകി. ദേശീയ സാഹചര്യമനുസരിച്ചാണ് ഇടതു പക്ഷവുമായി സഹകരിച്ചത്. എന്നാൽ കേരളത്തിൽ ഇടതു പക്ഷമാണ് മുഖ്യ രാഷ്ട്രീയ എതിരാളിയെന്നും ഡോ.ഷമ പറഞ്ഞു.
 

Latest News