ചെന്നൈ- ദക്ഷിണേന്ത്യൻ സൂപ്പർതാരം രജനികാന്തിന്റെ പാർട്ടി ഈ മാസം 31ന് പ്രഖ്യാപിക്കും. ജനുവരി മുതൽ പാർട്ടി പ്രവർത്തനം തുടങ്ങും. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി തുടരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് രജനികാന്തിന്റെ പ്രഖ്യാപനം. രജനികാന്ത് ഫാൻസ് അസോസിയേഷന്റെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട ശേഷമാണ് പ്രഖ്യാപനം തീരുമാനിച്ചത്. പാർട്ടി പ്രഖ്യാപനവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കാൻ രജനികാന്തിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുകയും ചെയ്തു. തുടർന്നാണ് തന്റെ വസതിയായ പോയസ്ഗാർഡനിൽ വെച്ച് രജനി തീരുമാനം പ്രഖ്യാപിച്ചത്.