വിവിധ പ്രവിശ്യകളില്‍ മഴ തുടരുന്നു; സൗദി ശൈത്യത്തിലേക്ക്

റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. രാവിലെ മുതല്‍ തന്നെ മേഘാവൃത അന്തരീക്ഷമാണെങ്കിലും ഇടവിട്ട മഴയാണ് ഇപ്പോഴും തുടരുന്നത്. മഴയെ തുടര്‍ന്ന് താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെ തലസ്ഥാന നഗരിയടക്കം ശൈത്യത്തിലേക്ക് പ്രവേശിക്കുകയാണ്. പകര്‍ച്ചപ്പനിയടക്കമുള്ള രോഗമുള്ളവര്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കണമെന്നും മറ്റു രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
റിയാദ്, മക്ക, അല്‍ഖസീം, അല്‍ബാഹ, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടാകും.
റിയാദില്‍ ഇന്നലെ മാനം തെളിഞ്ഞിട്ടേയില്ല. റോഡുകളില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന ഭാഗങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ തന്നെ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിരുന്നു. വീണ്ടും വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍നിന്ന് വാഹനം വഴി തിരിച്ചുവിടുകയാണ്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലേക്ക് ആരും പോകരുതെന്നും മാധ്യമങ്ങളിലൂടെയും മറ്റും നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ഹൈവേകളില്‍ ഡ്രൈവര്‍മാര്‍ വേഗം നിയന്ത്രിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണമെന്നും റോഡ് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഡിസംബറില്‍ റിയാദില്‍ താപനില സാധാരണ രീതിയില്‍ 20 മുതല്‍ 24 ഡിഗ്രിയായിരിക്കുമെന്നും ചില സമയങ്ങളില്‍ 15 വരെ എത്താനും സാധ്യതയുണ്ടെന്ന് അല്‍ഖസീം യൂണിവേഴ്‌സിറ്റി ജ്യോഗ്രഫി വിഭാഗത്തിലെ അബ്ദുല്ല അല്‍മുസ്‌നദ് പറഞ്ഞു.
മഴയെ തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ സൗദികളോടും വിദേശികളോടും ഹെല്‍ത്ത് സെന്ററുകളില്‍ ചെന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. കോവിഡിന്റെ രണ്ടാം വരവിന് സാധ്യത പ്രവചിച്ചിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം കണിശത പുലര്‍ത്തുകയും ചെയ്തിരുന്നു.

 

 

Latest News