പാലക്കാട്- യു.ഡി.എഫിന്റെ ഭരണകാലത്ത് എൽ.ഡി.എഫ് ഗെയിൽ വിരുദ്ധസമരം നടത്തിയിരുന്നുവെന്നും എന്നാൽ അത് സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകൾക്ക് എതിരായിട്ടായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിലുള്ള സ്ഥിതി വ്യത്യസ്തമാണെന്നും ഭൂവുടമകളുമായുള്ള പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ അനിവാര്യമായ പദ്ധതിയാണ് ഗെയിൽ. ഇക്കാര്യത്തിൽ ജനങ്ങൾ സംയമനം പാലിക്കണം. ഭൂവുടമകളുമായുള്ള പ്രശ്‌നങ്ങൾ സർക്കാർ ചർച്ച ചെയ്ത് പരിഹരിക്കും. തെറ്റിദ്ധാരണയെ തുടർന്നാണ് ഗെയിൽ വിരുദ്ധ സമരം. നാട്ടിൽ വികസനം അനുവദിക്കില്ല എന്ന് പിടിവാശിയുള്ള ചിലരാണ് സമരത്തിന് പിന്നിലുള്ളത്. അത് അംഗീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുക്കം എരഞ്ഞിമാവിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ കനത്ത പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന. നേരത്തെ ഗെയിൽ പദ്ധതിയെ ശക്തമായി എതിർത്ത സി.പി.എം ഭരണം ലഭിച്ച ശേഷം പദ്ധതിക്ക് അനുകൂലമായി വന്നത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.