Sorry, you need to enable JavaScript to visit this website.

മുന്നോക്ക സംവരണം നടപ്പിലാക്കിയ സി.പി.എമ്മിന് പിന്തുണയില്ല -സംവരണ സമുദായ മുന്നണി

കൊച്ചി - മുന്നോക്ക സംവരണം നടപ്പിലാക്കിയസി.പി.എമ്മിന് പിന്തുണയില്ലെന്ന് സംവരണ സമുദായ മുന്നണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ സഹായിക്കില്ല. 
സംസ്ഥാന സർക്കാരിന്റെ സവർണ സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാനും കേസ് സംബന്ധമായ വിഷയങ്ങൾ തീരുമാനിക്കുന്നതിന് ഒരു സബ് കമ്മറ്റി രൂപീകരിക്കാനും കൊച്ചിയിലെ മെക്ക ആസ്ഥാനത്ത് ചേർന്ന സംഘടനാ യോഗം തീരുമാനിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസരണം അർഹതപ്പെട്ട 50% സംവരണം ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും നേടിയെടുക്കുന്നതിനും, മെറിറ്റിൽ പ്രവേശനം കിട്ടുന്നവർക്ക് അത് മെറിറ്റ് സീറ്റായി പരിഗണിച്ച് ഓരോ വിഭാഗങ്ങൾക്കുമുള്ള സംവരണം നേടിയെടുക്കുന്നതിനും മൂന്നാംഘട്ട സമര പരിപാടി എന്ന നിലയിൽ സമര പരിപാടികൾ നടത്തും. പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പുരോഗതി ലക്ഷ്യം വച്ച് സംസ്ഥാന തലത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന എല്ലാ സാമൂഹ്യ രാഷ്ട്രീയ സംഘടനകൾക്കും അവരുടെ അപേക്ഷ പരിഗണിച്ച് അംഗത്വം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് വി.ദിനകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി കുട്ടിഅഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ, ഓർഗനൈസിങ് സെക്രട്ടറി ആർ.സുഭാഷ് ബോസ്, ജനറൽ സെക്രട്ടറി എൻ.കെ അലി, അഡ്വ.ഷെറി ജെ.തോമസ്, ആർ.മോഹനൻപിള്ള, പയ്യന്നൂർ ഷാജി, പ്രൊഫസർ അബ്ദുൽ റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Latest News