റിയാദ് - വിൽപനക്ക് സൂക്ഷിച്ച 16 ടൺ പ്രാദേശിക വിറക് പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. വിറക് വിൽപനക്കാരായ 11 സൗദി പൗരന്മാരും ഒരു പാക്കിസ്ഥാനിയും പിടിയിലായിട്ടുണ്ട്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാ വക്താവ് മേജർ റായിദ് അൽമാലികി പറഞ്ഞു. വിറക് വിൽപന, വിപണനം, നീക്കം ചെയ്യൽ, വിറക് വിൽപനയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ എന്നിവയെല്ലാം പരിസ്ഥിതി സുരക്ഷാ സേന നിരീക്ഷിച്ച് നിയമ ലംഘകർക്കെതിരെ സുരക്ഷാ വകുപ്പുകളുമായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് മേജർ റായിദ് അൽമാലികി പറഞ്ഞു.