തിരുവനന്തപുരം- മലയാള ഭാഷയെ ഡിജിറ്റൽ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകൾ മലയാളത്തിൽ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം.
കമ്പ്യൂട്ടറിൽ മലയാള ഭാഷ ഉപയോഗിക്കുന്നതിൽ ചില പരിമിതികളുണ്ട്. യൂണികോഡിൽ അലങ്കാര ഫോണ്ടുകൾ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണം. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങൾ പൂർണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് ലഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകും. മാതൃഭാഷയുടെ പ്രോത്‌സാഹനത്തിനും പഠനത്തിനുമായി നിയമനിർമാണം നടത്തിയെങ്കിലും നിർവഹണ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനാവുന്ന അവസ്ഥ കേരളത്തിൽ മാത്രമാണുള്ളത്. മാതൃഭാഷ പഠനത്തിന് നിയമം വന്നത് ഭാഷാന്യൂനപക്ഷ മേഖലകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ പഠനമാധ്യമം ന്യൂനപക്ഷ ഭാഷ തന്നെയാവും. എന്നാൽ ഉപഭാഷയായി മലയാളം പഠിക്കണം. ഭരണഭാഷ പൂർണമായി മലയാളമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഭാഷയുടെയും മാതൃഭാഷയുടെയും വികസനം പരസ്പര പൂരകമാണ്. കീഴ്‌കോടതികളിൽ മലയാള ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയിൽ ഇംഗഌഷാണ് മാധ്യമം. ഹൈക്കോടതി വിധി പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാതൃഭാഷയിൽ തർജ്ജമ ചെയ്ത വിധി പകർപ്പ് നൽകണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ഓർമിപ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ. പൻമന രാമചന്ദ്രൻ നായരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. കൈരളിയുടെ കാവലാളാണ് പൻമന രാമചന്ദ്രൻ നായരെന്നും ശുദ്ധഭാഷയുടെ നേർക്കുണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻഫർമേഷൻ പബഌക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ജനപദം ഭരണഭാഷാ പതിപ്പും ഭരണഭാഷ പഠനപദ്ധതി പതിപ്പും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭരണഭാഷ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ജീവനക്കാർ ഭരണഭാഷ പ്രതിജ്ഞയെടുത്തു. മന്ത്രി എ. കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. പൻമന രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപള്ളി രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം,പി.ആർ.ഡി ഡയറക്ടർ ഡോ. കെ. അമ്പാടി, തുടങ്ങിയവർ സംബന്ധിച്ചു.