Sorry, you need to enable JavaScript to visit this website.

കപട ദേശീയതയിലൂടെ ബി.ജെ.പി വിഭാഗീയത വളര്‍ത്തുന്നു-ഉവൈസി

ഹൈദരാബാദ്-  കപട ദേശീയത ഉയര്‍ത്തി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയോട് ഉയര്‍ന്ന ബഹുമാനം പുലര്‍ത്തുന്നവരും ദേശീയവാദിയായി അവതരിപ്പിക്കുന്നവരുമായ നേതാക്കള്‍ ബി.ജെ.പിയിലുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

ഭീകരത പുതിയ മതമായി ഉയര്‍ന്നുവന്നിരിക്കയാണെന്ന് ഉവൈസി പറഞ്ഞു.
മജ്‌ലിസിന് വോട്ട് ചെയ്യുന്നത് രാജ്യത്തിന് എതിരാണെന്ന് ബി.ജെ.പി നേതാക്കള്‍ വാദിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി എല്ലാത്തരം ഭീകരതയ്ക്കും എതിരാണെന്നും അതിനെ ചെറുക്കാനാണ് ശ്രമിക്കുന്നതെന്നും ഉവൈസി പറഞ്ഞു. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഹൈദരാബാദിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഒരിക്കലും മുന്നോട്ട് വരാത്ത ബി.ജെ.പി നേതാക്കള്‍ വോട്ടുകള്‍ക്കായി ഇപ്പോള്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ രാഷ്ട്രീയമായി പോരാടുകയും ചെയ്തതു കൊണ്ടാണ് അവര്‍ എന്നെ കുറ്റപ്പെടുത്തുന്നത്. സിഎഎക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തുകയും മുത്തലാഖിനെതിരെ നിയമവിരുദ്ധമായ നിയമത്തെ എതിര്‍ക്കുകയും ചെയ്തു- ഉവൈസി പറഞ്ഞു.
മജ്‌ലിസിനെ കുറ്റപ്പെടുത്തുന്ന നേതാക്കള്‍ സ്വത്തുക്കള്‍ നഷ്ടപ്പെട്ട ഹൈദരാബാദികള്‍ക്ക് തങ്ങളുടെ സര്‍ക്കാരില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നോക്ക സമുദായങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതിനാലാണ് തന്നെ അവര്‍ ജിന്ന എന്ന് മുദ്രകുത്തിയതെന്നും ഉവൈസി പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ ഹൈദരാബാദിനോട് വിദ്വേഷം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഉവൈസി ചോദിച്ചു.
എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പൗരന്മാരെ പാക്കിസ്ഥാനികള്‍, അഫ്ഗാനികള്‍, റോഹിംഗ്യകള്‍ എന്ന് മുദ്രകുത്തുന്നത്. നമ്മുടെ ഭരണഘടന ഇന്ത്യക്കാരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താന്‍ അനുവദിക്കുന്നുണ്ടോ? ഇത്തരത്തിലുള്ള വിദ്വേഷം യുവാക്കളുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും. ഇത് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും- അദ്ദേഹം പറഞ്ഞു.
സാമുദായികമെന്നും വര്‍ഗീയമെന്നും മുദ്രകുത്താനാണ് ബി.ജെ.പി  ശ്രമിക്കുന്നതെന്നും എന്നാല്‍ സാമുദായിക ഐക്യം നിലനിര്‍ത്താനാണ് മജ്‌ലിസ്  ശ്രമിക്കുന്നതെന്നും  ഉവൈസി പറഞ്ഞു.
വര്‍ഗീയ കലാപങ്ങളില്‍നിന്ന് ഹൈദരാബാദ് ഇപ്പോള്‍ മുക്തമാണ്. സാമുദായിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം ഞങ്ങള്‍ സ്ഥലത്തെത്തി പിരിമുറുക്കം കുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളാണ് മജ് ലിസ് ബാനറില്‍ മത്സരിക്കുന്നത്.  ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംകളല്ലാത്ത അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News