വടകര- ആർ.എം.പി.ഐ പ്രവർത്തകനെ കാർ കയറ്റി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിന്റെ ഗൂഢാലോചന ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ട സി.പി.എം ക്രമിനലുകളെ വീണ്ടും ആയുധവൽക്കരിച്ചതായി അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ കല്ലാമലയിൽ വെച്ച് തടിയന്റപറമ്പത്ത് അമിത്ചന്ദ്രനെ (22) കാർ കയറ്റി വധിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അമിത്ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഴിയൂരിൽനിന്ന് ബൈക്കിൽ മാഹി റെയിൽവെ സ്റ്റേഷനിൽ പോകുന്നതിനിടെ മനയിൽ വളവിൽ വെച്ച് എതിർ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചെന്നാണ് പരാതി. കാർ അമിത്തിന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കിയെന്ന് പറയുന്നു. രണ്ട് കാലിന്റേയും തുടയെല്ല് പൊട്ടിയതായി നേതാക്കൾ അറിയിച്ചു.