മലപ്പുറം-ബി.എസ്.എൻ.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരും ദിവസ വേതനജീവനക്കാരും സ്വയം ജീവൻ ത്യജിക്കേണ്ട അവസ്ഥ സംജാതമാക്കാതിരിക്കാൻ ബന്ധപ്പെട്ട ഭരണ കേന്ദ്രങ്ങൾ ജാഗ്രത കാണിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബി.എസ്.എൻ.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തു നേരിടുന്ന പ്രതിസന്ധിയുടെ യഥാർഥ മുഖമാണ് കരാർ ജീവനക്കാരന്റെ ആത്മഹത്യയിലൂടെ പ്രതിഫലിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.
ബി.എസ്.എൻ.എൽ നിലമ്പൂർ എക്‌സ്‌ചേഞ്ചിലെ ദിവസ വേതന ജീവനക്കാരൻ രാമകൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിർദേശം. 2019 നവംബർ ഏഴിനാണ് രാമക്യഷ്ണൻ ആത്മഹത്യ ചെയ്തത്. ഒമ്പതു മാസത്തെ ശമ്പളം കിട്ടാനുള്ള രാമകൃഷ്ണൻ ഡ്യൂട്ടിക്കിടയിൽ ജീവനൊടുക്കുകയായിരുന്നു രാമക്യഷ്ണന് നൽകാനുണ്ടായിരുന്ന ശമ്പള കുടിശ്ശിക മരണ ശേഷമെങ്കിലും കുടുംബത്തിനു കിട്ടിയതായി ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കമ്മീഷൻ ബി.എസ്.എൻ.എൽ ജനറൽ മാനേജരിൽ നിന്നു റിപ്പോർട്ട് വാങ്ങി. രാമകൃഷ്ണൻ ബി.എസ്.എൻ.എല്ലിന്റെ ജീവനക്കാരനായിരുന്നില്ലെന്നാണ് വിശദീകരണം. 'എക്‌സ് സർവീസ് മെൻ സെക്യൂരിറ്റി ഏജൻസി' എന്നകരാറുകാരുടെ തൊഴിലാളിയായിരുന്നു രാമക്യഷ്ണൻ. ബി.എസ്.എൻ.എൽ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുംജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാമകൃഷ്ണന്റെ ശമ്പള കുടിശ്ശിക2019 ഡിസംബർ നാലിന് കരാർ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് തുക രാമകൃഷ്ണന്റെ കുടുംബത്തിനു കിട്ടിയോ എന്നു നേരിട്ടു ഉറപ്പാക്കാൻ കമ്മീഷൻ ജനറൽ മാനേജർക്ക് നിർദേശം നൽകിയത്.