കണ്ണൂർ -കണ്ണൂരിൽ മൂന്നിടത്ത് ഡി.സി.സിയെ മറികടന്ന് കെ.പി.സി.സി നേരിട്ട് സ്ഥാനാർത്ഥികളെ നിർത്തിയ സംഭവത്തിൽ കെ.പി.സി.സിക്കെതിരെ വർക്കിംഗ് പ്രസിഡന്റ് രംഗത്ത്. കെ.പി.സി.സിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായി.
ഡി.സി.സികളോട് ആലോചിക്കാതെയാണ് സ്ഥാനാർത്ഥികളെ മാറ്റിയത്. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് ദുഃഖകരമാണ്. മൂന്ന് കെ.പി.സി.സി സ്ഥാനാർത്ഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡി.സി.സി പ്രഖ്യാപിച്ചവർ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.
ഡി.സി.സിയുമായി ചർച്ച ചെയ്യാതെയാണ് കെ.പി.സി.സി തീരുമാനമുണ്ടായത്. ഡി.സി.സി പരാതി നൽകിയിരുന്നില്ല. പരാതി വ്യക്തി താൽപര്യം മാത്രമായിരുന്നു. സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ പ്രയാസമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റിനെ സ്‌നേഹപൂർവം അറിയിച്ചിട്ടുണ്ട്. ഡി.സി.സിയോട് അന്വേഷിക്കാതെയാണ് തീരുമാനം എടുത്തതെന്ന് കെ.പി.സി.സി സമ്മതിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മൂന്നിടത്ത് ഡി.സി.സിക്കും കെ.പി.സി.സിക്കും വെവ്വേറ സ്ഥാനാർത്ഥികളാണ് രംഗത്തുളളത്. കെ.പി.സി.സി സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നം അനുവദിക്കാനാവില്ലെന്ന ഡി.സി.സി തീരുമാനത്തിനെതിരെ രണ്ട് ഡി.സി.സി ഭാരവാഹികൾ പരസ്യ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. മാത്രമല്ല, ഒരു സീറ്റിൽ, ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും സ്ഥാനാർഥികളാവുന്നത് ഡി.സി.സി ജനറൽ സെക്രട്ടറിമാരാണ്.
കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്നും ചില കോണുകളിൽ നിന്നുയർന്ന് വരുന്ന മറിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു.
ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് കൺവീനറായി പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളുള്ള ജില്ലാതല സ്ഥാനാർത്ഥി നിർണയ തെരഞ്ഞെടുപ്പ് സമിതിയിൽ പയ്യാവൂർ, ഉളിക്കൽ, പഞ്ചായത്തുകളിലെയും തലശ്ശേരി നഗരസഭയിലെ ഒരു ഡിവിഷനിലെയും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസം കെപിസിസിയുടെ സമിതിക്ക് വിടാൻ തീരുമാനം എടുത്തിട്ടുണ്ടായിരുന്നില്ല.
കെ.സുധാകരൻ എം.പിയും സണ്ണി ജോസഫ് എം എൽ എയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും കെ.പി.സി.സി ഭാരവാഹികളും അംഗങ്ങളായ ജില്ലാ തെരഞ്ഞെടുപ്പ് സമിതിയിൽ
ഒരംഗം പോലും വിഷയം കെ.പി.സി.സിക്ക് പരിശോധിക്കാൻ നൽക
ണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. കെ.പി.സി.സി നിയോഗിച്ച കോൺഗ്രസ് നേതാക്കളുടെയും കമ്മിറ്റികളുടെയും പ്രവർത്തന മികവ് പരിശോധനാ സമിതിയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രൂപത്തിൽ പ്രവർത്തനം നടത്തുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണെന്ന് തെളിയിക്കപ്പെട്ട സതീശൻ പാച്ചേനി നേതൃത്വം നൽകുന്ന
പാർട്ടി ഘടകത്തിനെതിരെ അനവസരത്തിൽ വിമർശനം ഉന്നയിക്കുന്നത് പാർട്ടി പ്രവർത്തകരുടെ ഇടയിൽ സ്വാധീനവും ജനസമ്മതിയുമില്ലാത്ത നിർജീവാവസ്ഥയിൽ നിൽക്കുന്ന ചിലരുടെ വ്യക്തി താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്.
ഡി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം വിശ്രമരഹിതമായി പാർട്ടി ഭാരവാഹികൾക്ക് മാതൃകയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെതിരെ പോലും വിമർശനമുന്നയിച്ച് വാർത്തകളിൽ സ്ഥാനം പിടിക്കാനുള്ള ചിലരുടെ ശ്രമം അൽപബുദ്ധിത്തരമാണെന്നും ജില്ലയിൽ ഇത്തരം നീക്കം അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.