റിയാദ് - വിവര, സാങ്കേതികവിദ്യാ മേഖലയിലും ഉടൻ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുമെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഇൻഫർമേഷൻ അഫയേഴ്‌സ് സൂപ്പർവൈസർ ജനറലും സൈബർ, സോഫ്റ്റ്‌വെയർ സെക്യൂരിറ്റി യൂനിയൻ പ്രസിഡന്റുമായ സൗദ് അൽഖഹ്ത്താനി പറഞ്ഞു. ഐ.ടി മേഖലയിൽ വൈകാതെ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സൈബർ, സോഫ്റ്റ്‌വെയർ സെക്യൂരിറ്റി യൂനിയൻ ശക്തമായ നിലപാട് സ്വീകരിക്കും. സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി മേഖലയിൽ വിദേശികൾ ജോലി ചെയ്യുന്നത് ഖേദകരമാണ്. ഐ.ടി മേഖലയിൽ സൗദി യുവാക്കൾ കൂടുതൽ നൈപുണ്യവും യോഗ്യതയുമുള്ളവരാണ്. ഐ.ടി മേഖലയിൽ വിദേശികളുടെ സാന്നിധ്യത്തിന് വൈകാതെ മാറ്റമുണ്ടാകും. ഐ.ടി മേഖലയിലെ വിദേശികളുടെ സാന്നിധ്യത്തിന് പറയുന്ന ന്യായീകരണങ്ങൾ ഉൾക്കൊള്ളുന്നതിന് കഴിയില്ല. ഇക്കാര്യത്തിൽ ഭരണാധികാരികളുടെ നിർദേശങ്ങൾ സുവ്യക്തമാണ്. ഗവൺമെന്റ് വകുപ്പുകളിൽ മാത്രമല്ല, ബാങ്കുകളിലും ഐ.ടി ഡിപ്പാർട്ട്‌മെന്റുകളിൽ വിദേശികൾ ജോലി ചെയ്യുന്നു. ഐ.ടി മേഖലയിൽ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് സൗദി യുവാക്കൾക്ക് അവസരം നൽകുകയും അവരുടെ കഴിവുകൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുകയും വേണമെന്നും സൗദ് അൽഖഹ്ത്താനി ആവശ്യപ്പെട്ടു.