ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; എട്ട് മരണം, അക്രമി അറസ്റ്റില്‍

ന്യൂയോര്‍ക്ക്- ലോവര്‍ മാന്‍ഹാട്ടനില്‍ സൈക്കിള്‍ പാതയിലൂടെ പോയവര്‍ക്കുനേരെ ട്രക്ക് ഇടിച്ച് കയറ്റയതിനെ തുടര്‍ന്ന് എട്ട് മരണം. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭീകരാക്രമാണമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
വൈറ്റ് പിക്കപ്പ് ട്രക്ക് ഓടിച്ചെത്തിയ 29 കാരനെ പോലീസ് വെടിവെച്ച ശേഷം അറസ്റ്റ് ചെയ്തു. 2010 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഉസ്‌ബെക്കിസ്ഥാന്‍കാരനായ സൈഫുല്ല സയ്‌പോവ് എന്നയാളാണ് അക്രമിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാള്‍ ഓടിച്ച ട്രക്കില്‍നിന്ന് ഐ.എസുമായി ബന്ധപ്പെട്ട കുറിപ്പ് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.
ഫ്‌ളോറിഡയില്‍ താമസിച്ചിരുന്ന അക്രമിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. നിരപരാധികള്‍ക്കുനേരെ നടന്ന ഭീകരാക്രമണമാണിതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ന്യൂയോര്‍ക്കിലെ പൗരന്മാര്‍ സംയമനം പാലിക്കുമെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശ്വസിപ്പിച്ചു. ദൈവവും രാജ്യവും നിങ്ങളോടൊപ്പമുണ്ടെന്നും ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമിക്ക് പരിക്കുണ്ടെങ്കിലും ജീവന്‍ അപകടത്തിലല്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജെയിസം ഒ നെയില്‍ പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം തിരക്കേറിയ സൈക്കിള്‍ പാതയില്‍ ട്രക്ക് ഇടിച്ചു കയറ്റിയ ശേഷം ഇരു കൈകളിലും തോക്കുമായി ചാടിയിറങ്ങിയ അക്രമിക്കുനേരെ പോലീസ് നിറയൊഴിക്കുകയായിരുന്നു. പിന്നീടു നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കലുണ്ടായിരുന്നത്  കളിത്തോക്കുകളാണെന്ന്  കണ്ടെത്തി.
അടിവയറ്റില്‍ വെടിയേറ്റ ആക്രമിയുടെ നില ഗുരതരമായി തുടരുകയാണ്്. 2011 സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷം ന്യൂയോര്‍ക്കിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമായാണ്  സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2010-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അക്രമി ഫ്ളോറിഡയില്‍ നിന്നാണ് ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ചത്.
സൈക്കിള്‍ പാതയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്ക് ഒരു സ്‌കൂല്‍ വാനിലും ഇടിച്ചിരുന്നു. ലോവര്‍ മന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് സ്‌കൂളിനു സമീപമാണ് ആക്രമണം നടന്നത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഹലോവീന്‍ ആഘോഷപരിപാടികള്‍ക്കായുള്ള ഒരുക്കത്തിലായിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ അര്‍ജന്റീനയില്‍ നിന്നുള്ളവരാണ്. ഇവര്‍ ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാനെത്തിവരാണെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളും അര്‍ജന്റീനക്കാരനാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളും പരിക്കേറ്റവരില്‍ മൂന്ന് പേരും ബെല്‍ജിയം പൗരന്മാരാണ്.
 
 
 

Latest News