കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ വോട്ട്

തിരുവനന്തപുരം- കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും. 
ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസകരന്‍ പറഞ്ഞു. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നല്‍കുമെന്നതുള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്. 
അധ്യക്ഷ പദവിയിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കും. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക. സര്‍ക്കാരിന്റെ ഏതെങ്കിലും ഓദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നതിന് തൊട്ട് മുമ്പ് രാജിവെച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.


 

Latest News