കാസര്‍കോട്- കാട്ടിനുസമീപം വിജനമായ സ്ഥലത്ത് യുവതിക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയെന്ന് പറയുന്ന യുവാവിനെ പുഴയില്‍ കാണാതായി. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി.
ഉപ്പള ഹിദായത് നാഗറിലെ മുഹമ്മദിന്റെ മകന്‍ ഇംതിയാസിനെ (41) യാണ് ശനിയാഴ്ച വൈകിട്ടോടെ ബദിയടുക്ക മണിയംപാറ പുഴയില്‍ കാണാതായത്.
ഞായറാഴ്ച വൈകീട്ട് വരെ കണ്ടുകിട്ടിയിട്ടില്ല. കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതി പറയുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
പുഴയ്ക്ക് സമീപത്തെ ഒരു വീട്ടിലെത്തിയാണ്യുവതി ഇക്കാര്യംഅറിയിച്ചത്.വീട്ടുകാരാണ് സംഭവം പോലീസിലും പിന്നീട് ഫയര്‍ഫോഴ്സിലും അറിയിച്ചത്. പുഴയില്‍ വലിയ ആഴമില്ലെങ്കിലും പലയിടത്തായി വലിയ കുഴികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ഉപ്പള ബപ്പായി തൊട്ടിയിലെ യുവതിയാണ് ഒപ്പം ഉണ്ടായിരുന്നത്.
കുളിക്കുന്നതിനിടെ താന്‍ ആഴമുള്ള സ്ഥലത്ത് അകപ്പെട്ടുവെന്നും ഇംതിയാസ് തന്നെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു എന്നുമാണ് രക്ഷപെട്ട യുവതി നാട്ടുകാരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.യുവതിയില്‍ നിന്നും ബദിയടുക്ക പോലീസ് മൊഴിയെടുത്തു. യുവതിയുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.
ഇംതിയാസിന്റെ സ്‌കൂട്ടര്‍, വസ്ത്രങ്ങള്‍, ടീഷര്‍ട്ട്, രേഖകള്‍ അടങ്ങുന്ന ബാഗ്എന്നിവ പുഴയുടെ കരയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലുള്ള ഉപ്പള സ്വദേശിനിയായ 35 കാരിയാണ് സ്ഥലത്തുണ്ടായിരുന്നത്. യുവതിയെ ചോദ്യം ചെയ്തതിന് ശേഷം കാസര്‍കോട് വനിതാ സെല്ലിലേക്ക് മാറ്റി.
രണ്ടു ദിവസമായിട്ടും യുവതിയെ അന്വേഷിച്ചു ആരും പോലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്നും പറയുന്നുണ്ട്. ചുറ്റും കാടുകളുള്ള ഈ പ്രദേശത്ത് ആളുകള്‍ അധികമൊന്നും വരാറില്ലെന്ന് പറയുന്നു. ഇരുവരും മണിയംപാറയില്‍ എത്തിയതിലും ദുരൂഹതയുണ്ട്. അതേസമയം യുവാവിന് നന്നായി നീന്താന്‍ അറിയാമെന്ന് സഹോദരന്‍ പോലീസിനോട് പറഞ്ഞു.കപ്പലില്‍ ജോലിചെയ്തു വന്നിരുന്ന ഇംതിയാസ് കുറച്ചുകാലമായി ഉപ്പളയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.