തിരുവനന്തപുരം- മുൻ ഡി.ജി.പിയും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷ്ണറുമായ വിൻസൻ എം. പോൾ വിരമിച്ചു. വിവാദങ്ങളായ പല കേസുകളും അദ്ദേഹം അന്വേഷിച്ചിരുന്നു. ഐസ്‌ക്രീം കേസ്, പോൾ മുത്തൂറ്റു വധം, ബാർ കോഴകേസ് എന്നിവ അദ്ദേഹം അന്വേഷിച്ചതും വിവാദവുമായ കേസുകളാണ്.
മുൻ ഡി.ജി.പിയായ അദ്ദേഹം 2016 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണു വിവരാവകാശ കമ്മീഷ്ണറായി നിയമിതനായത്. അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അചുതാനന്ദന്റെ വിയോജന കുറിപ്പോടെയാണ് വിൻസൻ എം.പോളിന്റെ നിയമനം. ബാർ കോഴക്കേസിൽ തെളിവില്ലെന്ന് ഫയലിൽ കുറിച്ചതാണ് അച്യുതാനന്ദന് വിയോജിപ്പ് ഉണ്ടാകാൻ കാരണം.
വിജിലൻസ് ഡയറക്ടറുടെ സ്ഥാനത്തുനിന്നുമാണ് അദ്ദേഹം വിവരാവകാശ കമ്മീഷ്ണർ സ്ഥാനത്തേക്ക് എത്തുന്നത്. മന്ത്രിസഭാ രേഖകൾ വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്കു ലഭ്യമാക്കണമെന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ നടപ്പാക്കിയാണ് അദ്ദേഹം വിരമിക്കുന്നത്. തലശ്ശേരി എ.എസ്.പിയായി തുടങ്ങിയ അദ്ദേഹം 36 വർഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങുന്നത്.
ബാർ കോഴ കേസിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും തന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വിൻസൻ എം. പോൾ വ്യക്തമാക്കി. തന്റെ മുന്നിൽ കിട്ടിയ ഫയലുകളിൽ ചില പോരായ്മകൾ കാണുന്നു അത് പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ബാർകോഴകേസ് എഴുതി തള്ളാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
മുൻധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഉള്ള ഫയലുകളിൽ തെളിവൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷമാണ് കെ.എം. മാണിക്കെതിരെ സാക്ഷിമൊഴികളോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്ന് വ്യക്തമായതെന്നും അദ്ദേഹം പറയുന്നു. ബാർ കോഴ കേസിൽ തെളിവില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരുത്താൻ തക്ക ഒരു കാര്യവും അതിനുശേഷവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.