Sorry, you need to enable JavaScript to visit this website.

സ്വപ്‌നയുടെ ഫോൺ വിളി, ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം - സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ശബ്ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കത്ത് നൽകിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. 
ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കണമെന്ന ജയിൽ ഡിജിപിയുടെ ആവശ്യം പരിഗണിക്കാതെ മാറ്റിവച്ചതിന് പിന്നാലെയായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയത്. ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘം പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം ജയിൽമേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതെന്നുമാണ് ഡിജിപിയുടെ വിശദീകരണം. 
മുഖ്യമന്ത്രിക്ക് വേണ്ടി പണപ്പിരിവ് നടത്തിയെന്ന് പറയാൻ തന്നെ നിർബന്ധിക്കുന്നുവെന്ന ശബ്ദ രേഖ സ്വപ്‌ന സുരേഷിന്റേത് എന്ന തരത്തിലാണ് ഒരു ഓൺലൈൻ ചാനലിൽ പ്രചരിപ്പിച്ചത്. ഒരു ഏജൻസിയുടേയും പേര് പറയാത്ത ശബ്ദരേഖ പക്ഷെ ഇഡി സ്വപ്‌നയെ നിർബന്ധിക്കുന്നു എന്ന തരത്തിലായിരുന്നു. ഇതോടെയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. 
ഇഡിയുടെ അതേ ആവശ്യം ഉന്നയിച്ചാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗും ഡിജിപിക്ക് കത്ത് നൽകിയത്. ഋഷിരാജ് സിംഗിന്റെ ആവശ്യത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലായിരുന്നു പോലീസ്ചൂണ്ടികാണിക്കപ്പെടുന്നു.  ശബ്ദരേഖ റക്കോർഡ് ചെയ്തത് ജയിലനകത്തല്ലെന്നും തന്റെ ശബ്ദമാണോ എന്ന് സ്വപ്‌നയ്ക്ക് സംശയമുണ്ടെന്നുമായിരുന്നു ജയിൽ ഡിഐജി അജയകുമാറിന്റെ റിപ്പോർട്ടെന്നു പറഞ്ഞായിരുന്നു നടപടി.
 

Latest News