ബംഗളുരു- അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് സി.ബി.ഐയുടെ സമൻസ്. ഈ മാസം 25ന് ഹാജരാകുമെന്ന് ശിവകുമാർ പ്രതികരിച്ചു. നവംബർ 19നാണ് സമൻസുമായി സി.ബി.ഐ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ശിവകുമാർ വീട്ടിലുണ്ടായിരുന്നില്ല. 23ന് വൈകിട്ട് നാലിന് മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്താനുള്ളതിനാൽ 25ന് ഹാജരാകാമെന്ന് ശിവകുമാർ അറിയിക്കുകയായിരുന്നു. 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് ശിവകുമാർ കൈവശം വെച്ചുവെന്നാണ് സി.ബി.ഐ കേസ്.