ദമാം- സ്‌പോൺസറുടെ വീട്ടിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ കാരണം ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്‌കാരിക വേദിയുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഒന്നരവർഷം മുമ്പ്, ദമാം കൊദറിയയിൽ എത്തിയ കൊല്ലം സ്വദേശി ഉബൈസ് ഷാജഹാൻ ആണ് ദുരിതമേറെ സഹിച്ച് നാടണഞ്ഞത്. നാട്ടിൽ നിന്നും ലഭിച്ച വാഗ്ദാന പ്രകാരമുള്ള ശമ്പളമോ അനുകൂല്യങ്ങളോ കിട്ടിയില്ല എന്ന് മാത്രമല്ല, ആ വലിയ വീട്ടിലെ പുറംജോലികളും ഇദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. മതിയായ വിശ്രമമില്ലാതെ രാപകൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ ആരോഗ്യവും മോശമായി. പലപ്പോഴും ശമ്പളം സമയത്ത് കിട്ടാതെ കുടിശ്ശികയായതോടെ സാമ്പത്തിക നിലയും പരിതാപകരമായി.
സഹികെട്ടപ്പോൾ തനിക്ക് ഇനി ജോലി ചെയ്യാൻ കഴിയില്ലെന്നും ഫൈനൽ എക്‌സിറ്റ് തരണമെന്നും ഉബൈസ് ആവശ്യപ്പെട്ടു.
ഇതു കേട്ടതോടെ, കോപാകുലനായ സ്‌പോൺസർ ഉബൈസിനെ ക്രൂരമായി മർദിച്ചു. ജീവിതം വഴിമുട്ടിയ ഉബൈസ്, കൊദറിയയിൽ ജോലി ചെയ്യുന്ന നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗമായ സനു മഠത്തിലിനെ സമീപിച്ചു സഹായം അഭ്യർഥിച്ചു.
തുടർന്ന് സനുവിന്റെ നേതൃത്വത്തിൽ നവയുഗം ദല്ലാ യൂണിറ്റും ദമാം മേഖല കമ്മിറ്റിയും ഉബൈസിനെ സഹായിക്കാൻ മുന്നിട്ടിറങ്ങി.
നവയുഗം ജീവകാരുണ്യ പ്രവർത്തകർ ഉബൈസിന്റെ സ്‌പോൺസറെ നേരിട്ട് ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. കരാർ കാലാവധി കഴിയാത്തതിനാൽ ഉബൈസിന് എക്‌സിറ്റ് നൽകാൻ കഴിയില്ലെന്നും, എക്‌സിറ്റ് വേണമെങ്കിൽ 20,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും സ്‌പോൺസർ ആവശ്യപ്പെട്ടു.
പല പ്രാവശ്യം നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിൽ, 2,000 റിയാൽ തന്നാൽ ഫൈനൽ എക്‌സിറ്റ് തരാമെന്ന് സ്‌പോൺസർ സമ്മതിച്ചു.
സുമനസ്സുകളുടെ സഹായത്താൽ, നവയുഗം ദമാം മേഖല കമ്മിറ്റി പ്രവർത്തകർ സ്‌പോൺസർക്ക് നഷ്ടപരിഹാരം നൽകി ഉബൈസിന് ഫൈനൽ എക്‌സിറ്റ് ലഭ്യമാക്കി. നവയുഗം പ്രവർത്തകർ തന്നെ വിമാന ടിക്കറ്റും, കുറച്ചു സഹായധനവും ഉബൈസിന് നൽകി.
നിയമ നടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് ഉബൈസ് ഷാജഹാൻ നാട്ടിലേക്ക് മടങ്ങി.