ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പോയ ബി.ജെ.പി നേതാവിന്റെ ഐഫോണ്‍ പോക്കറ്റടിച്ചു

ന്യൂദല്‍ഹി- ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിക്കു പോയ ബി.ജെ.പി നേതാവിന്റെ  ഐഫോണ്‍ സെവന്‍ പ്ലസ് പോക്കറ്റടിച്ചു. പ്രശസ്ത ഭോജ്പുരി നടനും ഗായകനും ബി.ജെ.പി ദല്‍ഹി ഘടകം പ്രസിഡന്റുമായ മനോജ് തിവാരിക്കാണ് ഫോണ്‍ നഷ്ടമായത്.
ദല്‍ഹി രാംലീല ഗ്രൗണ്ടിലാണ് ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം റാലിക്ക് പോയ ശേഷം തന്റെ ഫോണ്‍ കാണാനില്ലെന്നാണ് മനോജ് തിവാരി പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നാണ് കമലാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബി.ജെ.പി നേതാവിന്റെ ഫോണ്‍ പോക്കറ്റടിക്കപ്പെട്ടതാകാമെന്നും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 55,000 രൂപ മുതലാണ് ഐഫോണ്‍ സെവന്‍ പ്ലസിന്റെ വില.
ഭോജ്പുരി സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മനോജ് തിവാരിയെ 2014 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി ദല്‍ഹി യൂനിറ്റ് പ്രസിഡന്റായി നിയോഗിച്ചത്.
 

Latest News