Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് ശിവശങ്കറിനും സംഘത്തിനും അറിയാം, മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സ്വപ്‌നയുടെ നിർണായക മൊഴി

കൊച്ചി- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറിഞ്ഞുതന്നെയാണ് സ്വർണക്കടത്ത് നടന്നെതെന്ന് സ്വപ്‌ന സുരേഷ്. നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കള്ളക്കടത്ത് സ്വർണം വരുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ എം ശിവശങ്കറിനും അതേ ഓഫിസിലെ മറ്റ് ചിലർക്കും അറിയാമായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റിനോടാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് അപേക്ഷിച്ചു നൽകിയ സത്യവാങ്മൂലത്തിലാണ് ഈ മൊഴിയെക്കുറിച്ച് ഇ.ഡി പരാമർശിച്ചിരിക്കുന്നത്. സ്വപ്നയെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ ടീമിലുള്ള ചിലരെക്കുറിച്ചും സ്വപ്‌ന വിവരം നൽകിയിട്ടുണ്ടെന്നും കൂടുതൽ പേരിലേക്ക് സ്വർണക്കടത്ത് കേസ് അന്വേഷണം നീളുമെന്നും ഇ.ഡി പറയുന്നു.

യുണിടാക് ബിൽഡേഴ്‌സ് തനിക്ക് കൈക്കൂലി നൽകിയ കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. സംസ്ഥാന സർക്കാരിന്റെ കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സന്തോഷ് ഈപ്പനെ പങ്കാളിയാക്കാൻ ശിവശങ്കർ താത്പര്യപ്പെട്ടിരുന്നുവെന്നും സ്വപ്ന മൊഴി നൽകി.
 

Latest News