ബിഹാറില്‍ എന്‍.ഡി.എ തന്നെ; 75 സീറ്റ് നേടി ആര്‍.ജെ.ഡി വലിയ കക്ഷി

പട്‌ന- ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വീണ്ടും അധികാരത്തില്‍. ബഹുമുഖ വെല്ലുവിളികള്‍ അതിജീവിച്ചാണ് നിതീഷിന്റെ നാലാമൂഴം. 243 അംഗ സഭയില്‍ ഭരണ സഖ്യം 125 സീറ്റുകളും പ്രതിപക്ഷ മഹാ സഖ്യം 110 സീറ്റുകളും കരസ്ഥമാക്കി.
പ്രതിപക്ഷ ആര്‍.ജെ.ഡിയാണ് 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

അധികാരം നിലനിര്‍ത്താനായെങ്കിലും നിതീഷ് കുമാറിന്റെ ജെ.ഡി(യു) വലിയ തിരിച്ചടിയാണ് നേരിട്ടത്. 2015 ല്‍ 71 സീറ്റ് നേടിയിരുന്ന പാര്‍ട്ടിക്ക് ഇക്കുറി 43 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.


ബി.ജെ.പിയുടെ 74 സീറ്റിനും ജെ.ഡി.യുവിന്റെ 43 സീറ്റുകള്‍ക്കും പുറമെ, എന്‍.ഡി.എയിലെ എച്ച്.എ.എമ്മും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകള്‍ നേടി.


ലാലു പ്രസാദ് യാദവിന്റെ ഇളയ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍.ജെ.ഡിക്ക് 75 സീറ്റ് കരസ്ഥമാക്കാനും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും സാധിച്ചു. സി.പി.ഐ (എം.എല്‍) വലിയ നേട്ടമുണ്ടാക്കി. പാര്‍ട്ടി 12 സീറ്റുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിനും സി.പി.ഐക്കും രണ്ട് വീതം സിറ്റുകളാണ് ലഭിച്ചത്.

 

 

Latest News