യുവാവ് തൂങ്ങിമരിച്ചു; ഭാര്യ രക്തം വാര്‍ന്ന് അവശനിലയില്‍

എടക്കര-ഭാര്യയുമായി വഴക്കിട്ട യുവാവ് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. സാരമായ പരിക്കുകളോടെ വീടിനു പുറത്തുള്ള ശുചിമുറിക്ക് സമീപം കണ്ടെത്തിയ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ തോമസ്‌കുട്ടി എന്ന ബിനോയിയാണ്(46) ഇയാള്‍ ടാപ്പിംഗ് ചെയ്യുന്ന തോട്ടത്തിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിക്കുകളോടെ രക്തം വാര്‍ന്നു ശുചിമുറിക്ക് സമീപം അവശനിലയില്‍ കണ്ടെത്തിയ ഭാര്യ ഷോബിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച പതിവുപോലെ വീടിനു സമീപമുള്ള തോട്ടത്തിലേക്കു പോയി. നേരം പുലര്‍ന്നു വീടിനു പുറത്തിറങ്ങിയ ബിനോയിയുടെ വൃദ്ധമാതാവ് ക്ലാരമ്മയാണ് ശുചിമുറിക്ക് മുന്നില്‍ രക്തം വാര്‍ന്നു അബോധാവസ്ഥയിലായ ഷോബിയെ കണ്ടെത്തിയത്. ക്ലാരമ്മയുടെ അലര്‍ച്ച കേട്ട് പുറത്തിറങ്ങിയ ഇവരുടെ കുട്ടികള്‍ സമീപമുള്ള ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. സ്ഥലത്തത്തെിയ ബന്ധുക്കള്‍ വിവരം ബിനോയിയെ അറിയിക്കുന്നതിനായി തോട്ടത്തിലത്തെിയപ്പോഴാണ് ഇയാളെ റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ബിനോയിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയ്ക്ക് പിറകിലും താടിയെല്ലിനും സാരമായി പരിക്കേറ്റ ഷോബിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പരേതനായ ജോസഫാണ് ബിനോയിയുടെ പിതാവ്. അക്ഷയ്, അനീഷ എന്നിവര്‍ ബിനോയിയുടെ മക്കളാണ്.

 

Latest News