നിലമ്പൂർ- ഞെട്ടിക്കുളത്ത് യുവതിയെയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം രംഗത്ത്. മരിച്ച രഹനയുടെ ഭർത്താവ് വിനിഷീന് എതിരെയാണ് കുടുംബം രംഗത്തെത്തിയത്. വിനീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് രഹനയുടെ അച്ഛൻ രാജൻ കുട്ടി പോലീസിൽ പരാതി നൽകി. നിലമ്പൂർ പോത്തുകല്ലിൽ കഴിഞ്ഞ ദിവസമാണ് രഹന(34), മക്കളായ ആദിത്യൻ(13), അർജുൻ(10), അനന്തു(7) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് കണ്ണൂർ ഇരിട്ടിയിലാണ് ജോലി ചെയ്യുന്നത്. രഹനയെ ഫോണിൽ കിട്ടുന്നില്ലെന്ന് അയൽക്കാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.






