Sorry, you need to enable JavaScript to visit this website.

മിശ്രവിവാഹിതയായ ആദിവാസി വനിതയുടെ മകന്റെ ജാതി സര്‍ട്ടിഫിക്കറ്റ്: നാഴികക്കല്ലായി നിര്‍ദേശങ്ങള്‍

കല്‍പറ്റ-മിശ്രവിവാഹിതയായ പട്ടികവര്‍ഗ വനിതയുടെ മകനു എം.ഡി പഠനത്തിനു ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ തഹസില്‍ദാര്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗഗോത്ര കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബി.എസ്.മാവോജിയും മെംബര്‍ അഡ്വ.സിജയും സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങളും ശുപാര്‍ശകളും  ശ്രദ്ധേയമായി.

പട്ടികജാതി-വര്‍ഗ പരിഗണനയ്ക്കു രാജ്യത്തൊരിടത്തും സാമ്പത്തിക മാനദണ്ഡം ബാധകമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ 2008 നവംബര്‍ 28ലെ 108/2008/എസ്‌സിഎസ്ടിഡിഡി ഉത്തരവ് ഭേദഗതി ചെയ്തു സാമ്പത്തിക പിന്നാക്കാവസ്ഥ എന്ന വാക്ക് അടിയന്തരമായി നീക്കം ചെയ്യണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിയമവും നടപടിക്രമങ്ങളും സംബന്ധിച്ചു ബന്ധപ്പെട്ട അധികാരികള്‍ക്കു കിര്‍താഡ്‌സ് മുഖേന ഹ്രസ്വകാല പരിശീലനം നല്‍കണമെന്നു ശുപാര്‍ശ ചെയ്തു.പട്ടികവര്‍ഗ വിദ്യാര്‍ഥിക്കു ജാതിസര്‍ട്ടിഫിക്ക് നിഷേധിച്ച തഹസില്‍ദാര്‍ സ്ഥാനത്തു തുടരുന്നതു ശരിയാണോയെന്നു ചീഫ് സെക്രട്ടറി പരിശോധിച്ചു തീരുമാനമെടുക്കണമെന്നു ആവശ്യപ്പെട്ടു.ശുപാര്‍ശകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.


പട്ടികവര്‍ഗത്തിലെ കുറുമ വിഭാഗത്തില്‍പ്പെട്ട മുട്ടില്‍ വടക്കേകാവനാല്‍ ടി.സി.ജാനകിയുടെ മകന്‍ ഡോ.വി.പി. അഭിജിത്തിനു എം.ഡി. പ്രവേശനത്തിനു ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വൈത്തിരി തഹസില്‍ദാര്‍ തയാറാകാതിരുന്നതിനെതിരെ ഊര് എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഡോ.കെ.ടി.റെജികുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശങ്ങളും ശുപാര്‍ശകളും.

ഇതു സംസ്ഥാനത്തെ പട്ടികജാതി-ഗോത്രവര്‍ഗങ്ങളുടെ സാമൂഹികജീവിതത്തില്‍ നാഴികക്കല്ലാണെന്നു ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റ് കെ.അമ്മിണി, ഊര് എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എ.എം.മല്ലിക, മെംബര്‍ എ.എസ്.ബീന എന്നിവര്‍ പറഞ്ഞു.


ഡോ.അഭിജിത്ത് എം.ബി.ബി.എസ് പ്രവേശനം നേടിയതും പഠനം നടത്തിയതും എം.ഡി പ്രവേശനത്തിനു പരീക്ഷ പാസായതും പട്ടികവര്‍ഗത്തിലെ ഹിന്ദു കുറുമ വിഭാഗക്കാരന്‍ എന്ന നിലയിലാണ്. എന്‍ട്രന്‍സ് കമ്മീഷണറുടെ ശുപാര്‍ശിയില്‍ കിര്‍താഡ്‌സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ.അഭിജിത്തിനെ എം.ഡി. പ്രവേശന പരിക്ഷയ്ക്കു പരിഗണിച്ചതും.

1996ലെ കേരള പട്ടികജാതി-വര്‍ഗക്കാരുടെ ജാതി തെളിയിക്കല്‍ രേഖ നല്‍കല്‍ നിയമം അനുസരിച്ചു രൂപീകരിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഡോ.അഭിജിത്തിന്റെ പട്ടികവര്‍ഗ അവകാശം അംഗീകരിച്ചതുമാണ്.എന്നിട്ടും എം.ഡി പ്രവേശനാവശ്യത്തിനായി സമീപിച്ചപ്പോള്‍ വൈത്തിരി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു.'പഠിച്ചതൊക്കെ മതി,ഉള്ള പണിയൊക്കെ ചെയ്തു ജീവിക്കാന്‍ നോക്ക്' എന്നു അധിക്ഷേപിക്കുകയും ചെയ്തു.


ഡോ.അഭിജിത്തിന്റെ പിതാവ് പട്ടികവര്‍ഗക്കാരനല്ല.നിലവിലെ നിയമം അനുസരിച്ചു പിതാവിന്റെ ജാതിയാണ് മക്കളുടെ ജാതിയായി പരിഗണിക്കുക.2008ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാതാവിന്റെ സാമുദായിക,സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്തുമാത്രമേ മക്കള്‍ക്കു മാതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാകൂ.ഡോ.അഭിജിത്തിന്റെ മാതാവ് സര്‍ക്കാര്‍ സര്‍വീസില്‍ ജൂണിയര്‍ ഹെല്‍ത്ത് നഴ്‌സാണ്.അതിനാല്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളതായി കാണാന്‍ കഴിയില്ല.ഇക്കാര്യങ്ങളാണ് ഡോ.അഭിജിത്തിനു ജാതി സര്‍ട്ടിറഫിക്കറ്റ് അനുവദിക്കുന്നതില്‍ തടസ്സങ്ങളായി തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടിയത്.

ജാതി സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ എം.ഡി പ്രവേശനം മുടങ്ങുമെന്ന ഘട്ടത്തില്‍ ഡോ.അഭിജിത്ത്  ജില്ലാ കലക്ടര്‍ക്കു അപ്പീല്‍ നല്‍കി.ഇതു പരിഗണിച്ച കലക്ടര്‍, തഹസില്‍ദാര്‍ ഉന്നയിച്ച തടസങ്ങള്‍ നിഷേധിക്കാതെ വിദ്യാഭ്യാസ ആവശ്യത്തിനു മാത്രമായി മാതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.വളരെ വൈകി ഉപാധികളോടെ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡോ.അഭിജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഉന്നതപഠനം നടത്തുന്നത്.


സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ പിതാവിന്റെ ജാതിയാണ് പരിഗണിക്കേണ്ടതെന്ന കണ്ടെത്തല്‍ ഹൈക്കോടതി ഫുള്‍ബഞ്ചിന്റെ 2005 ഓഗസ്റ്റ് 10ലെ വിധിക്കും 2008 നവംബര്‍ 20ലെ സര്‍ക്കാര്‍ ഉത്തരവിനും വിരുദ്ധമാണെന്നു കമ്മീഷന്‍ നിരീക്ഷിച്ചു.പട്ടികവര്‍ഗക്കാരുടെ സാമൂഹിക അടിമത്തവും അവശതയും മനസിലാക്കുന്നതില്‍ വൈത്തിരി തഹസില്‍ദാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നതാണ് കമ്മീഷന്റെ മറ്റൊരു പ്രധാന നിരീക്ഷണം.ഉപാധികളോടെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നു നിരീക്ഷിച്ച കമ്മീഷന്‍ ഉപാധി ഒഴിവാക്കി ഡോ.അഭിജിത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.


ഡോ.അഭിജിത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ക്കും വൈത്തിരി തഹസില്‍ദാര്‍ക്കുമെതിരെ 1989ലെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു അന്വേഷണം നടത്തണമെന്നു ആദിവാസി വനിതാപ്രസ്ഥാനവും ഊര് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
 

Latest News