Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ഭൂമി ഉടമാവകാശം നല്‍കി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ കാല്‍ ലക്ഷം അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഉടമാവകാശം നല്‍കി. യാതൊരു ഉപാധിയുമില്ലാതെയാണ് ഈ പട്ടയം നല്‍കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരും ദിവസങ്ങളില്‍ 1.25 ലക്ഷം അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും അവര്‍ അറിയിച്ചു. 'ഈ ഭൂരേഖ ഈ രാജ്യത്തെ പൗരത്വത്തിനുള്ള തെളിവായിരിക്കും. നിങ്ങളുടെ പൗരത്വം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല,' മുഖ്യമന്ത്രി വ്യക്തമാക്കി. അഭയാര്‍ത്ഥികളുടെ ഭൂമി അവകാശത്തിനു വേണ്ടി കോണ്‍ഗ്രസ് എംപിയായിരിക്കെ 1980കള്‍ മുതല്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും സംസ്ഥാനത്തെ യഥാര്‍ത്ഥ സ്ഥിതി അറിയാതെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ടൂറിനു വരുന്നവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മമത പറഞ്ഞു. 

വിവിധ പിന്നാക്ക സമുദായ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മുഖ്യമന്ത്രി പട്ടയ വിതരണം ആരംഭിച്ചത്. മതുവ, നമശുദ്ര സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം പത്തു കോടിയും അഞ്ചു കോടിയും മമത പ്രഖ്യാപിച്ചു.

മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബംഗാളില്‍ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസ ബംഗാള്‍ സന്ദര്‍ശനത്തിന് എത്താനിരിക്കെയാണ് മമതയുടെ പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ വോട്ടുകളില്‍ ബിജെപിക്കും കണ്ണുണ്ട്.
 

Latest News